ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ച എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണു കേസ് പരിഗണിക്കുന്നത്. അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരേയാണ് എം.ജെ. അക്ബര്‍ മാനനഷ്ടത്തിനു കേസ് നല്‍കിയത്.
തനിക്കെതിരേ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ അക്ബര്‍ പറയുന്നു.
മാനനഷ്ടത്തിനുള്ള 499-ാം വകുപ്പ് രണ്ടു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന മറ്റു വകുപ്പുകള്‍കൂടി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാതി. മാധ്യമപ്രവര്‍ത്തകനായിരുന്ന അക്ബര്‍ക്കെതിരേ ഇതിനകം 35 വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചത്.
സണ്‍ഡേ വാരിക, ടെലഗ്രാഫ് ദിനപത്രം, ഏഷ്യന്‍ ഏജ് ദിനപത്രം തുടങ്ങിയവയുടെ പത്രാധിപര്‍ ആയിരുന്നു അക്ബര്‍. 1989-ല്‍ ബിഹാറിലെ കിഷര്ഗഞ്ജില് നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തി. 1991ല്‍ പരാജയപ്പെട്ടു. ഏതാനും വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസ ഭാംഗമാണ് അറുപത്തേഴുകാരനായ അക്ബര്‍.
ഏതാനും ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ്. മിന്റ് ലോഞ്ച് എഡിറ്റര്‍ പ്രിയാ രമണി നടത്തിയ ട്വീറ്റുകളാണു കേന്ദ്രമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. പത്തു ദിവസത്തിനിടെ 35 വനിതകളാണ് മന്ത്രിക്കെതിരേ മീടൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.