ന്യൂഡല്‍ഹി: അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് സുപ്രീംകോടതിയില്‍.
അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്. അനിലിന്റെ കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും എറിക്സണ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ നല്‍കാനുള്ള 1600 കോടി രൂപ 500 കോടിയാക്കി എറിക്സണ് കിഴിവു ചെയ്തിരുന്നു. കഴിഞ്ഞ മാസം 30നു പണം നല്‍കണമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍ നിശ്ചയിച്ച ദിവസം പണം കിട്ടാതെ വന്നതോടെ കമ്പനി കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ നീതിന്യായവ്യവസ്ഥയെ അനില്‍ അംബാനി ബഹുമാനിക്കുന്നില്ലെന്നും നിയമപ്രക്രിയയെ അധിക്ഷേപിക്കുകയാണെന്നും എറിക്സണ് കുറ്റപ്പെടുത്തി.
സ്പെക്ട്രം, ടവര്‍, കേബിള്‍ എന്നിവയുടെ വില്പനയ്ക്കായി അനില്‍ അംബാനി സഹോദരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായി കരാറില്‍ എത്തിയിരുന്നു. എന്നാല്‍ സ്പെക്ട്രം ഉപയോഗിക്കുന്നതിനു മുമ്പ് 2900 കോടി ബാങ്ക് ഗാരന്റി വേണമെന്നു ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതോടെ കരാര്‍ പ്രതിസന്ധിയിലാകുകയായിരുന്നു.
എറിക്സന്റെ പരാതി അനവസരത്തിലുള്ളതാണെന്നും പണം നല്കാന് 60 ദിവസം സാവകാശം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ വ്യക്തമാക്കി. ബാങ്ക് ഗാരന്റി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.