ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പ്രതികരിച്ച് നടന് മാമുക്കോയ. ഈ വിവാദമൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഈ സ്ഥലത്തിന്റെ പേരുകളൊക്കെ മാറ്റിയതുപോലെ ഹലാല്‍ എന്ന വാക്ക് അറബി പദമായതുകൊണ്ടുള്ള അലര്‍ജിയാകാം അവര്‍ക്കെന്നും മാമുക്കോയ പറഞ്ഞു.
ഇങ്ങനെയൊക്കെ തരം താഴ്ന്ന് ജീവിക്കുക എന്നുപറഞ്ഞാല്‍ എന്ത് ബോറന് അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നതെന്നും ഹലാല്‍ ഭക്ഷണം ബഹിഷ്കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ടെന്നും മാമുക്കോയ പറഞ്ഞു.
എന്തെങ്കിലും ആളുകള്‍ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാല്‍ വിലകുറയും. അപ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാം. ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂവെന്നും ഈ പ്രചാരണങ്ങളില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്ക്? എന്നും മാമുക്കോയ ചോദിക്കുന്നു.
ഹോട്ടലുകാര്‍ക്കും അറിയാം ഇവിടെ ഏറ്റവും മുന്തിയ ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന്. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാന്‍ കഴിക്കുന്നത് തന്നെ നീയും കഴിക്കണമെന്ന് വാദിക്കുന്നതെന്തിനാണ്? എന്തായാലും ഒരു ബഹുസ്വര സമൂഹത്തില്‍ ഈ നിലപാട് നന്നല്ല.
ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ബുദ്ധിയും സംസ്കാരവും ഉള്ള ജനതയുണ്ടെന്നാണ് നമ്മള് അവകാശപ്പെടുന്നത്. എന്നാല്‍ വിവരമുള്ള, വായിക്കുന്ന, അറിവുള്ള സാഹിത്യകാരന്മാരായിട്ടുള്ള ആളുകളില്‍ ബിജെപിയോട് ചേര്ന്നുനില്ക്കുന്നവര് പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്.
അവര്‍ ഇത്തരം പ്രചാരണങ്ങളെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്യും. അതെന്താണതിന്റെ ഉദ്ദേശം? പൊതുവേദികളില്‍ ഒക്കെ ഗംഭീരമായി പ്രസംഗിക്കുന്ന, പേരുകേട്ട ആളുകളാണവര്‍. അവരെന്തിനാണ് ഇത്തരം കാര്യങ്ങളെയൊക്കെ ന്യായീകരിക്കുന്നത് എന്നതാണ് മനസിലാകാത്തത്. എന്ത് സാഹിത്യ ലോകത്താണ് ഇവര്‍ ജീവിക്കുന്നത്? എന്ന് മാമുക്കോയ ചോദിക്കുന്നു.
ഇത്തരം പ്രവണതകളെ പാടെ എതിര്‍ക്കുന്ന സാഹിത്യ ലോകത്തുള്ളവരെ നോട്ടപ്പുള്ളികളാക്കി തട്ടിക്കളയും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പേടിച്ചിട്ട് പലരും പരസ്യമായി ഒന്നും പറയുന്നില്ല. അത്ര വൃത്തികെട്ട അവസ്ഥയിലേക്ക് രാഷ്ട്രീയം പോയി. മതങ്ങളും അങ്ങനെ തന്നെയാണ് പോകുന്നതന്നും ഇത്തരം ചര്‍ച്ചകളില്‍ കെട്ടിമറിയാതെ, ഇതൊക്കെയും ഒരു വിഷയമാക്കിയെടുക്കാതെ വിടുകയാണ് വേണ്ടതെന്നും മാമുക്കോയ പറഞ്ഞു.