തിരുവനന്തപുരം: അവയവദാനത്തിലൂടെ മാതൃകയായ മജീദിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മോഹൻലാൽ. അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊടുങ്ങല്ലൂർ എറിയാട് പേരടിയിൽ സി കെ മജീദിന്റെ (55) കുടുംബത്തെയാണ് ബുധനാഴ് മൃതസഞ്ജീവനി ഗുഡ്വിൽ അംബാസഡർ കൂടിയായ മോഹൻലാൽ ഫോണിലൂടെ ആശ്വസിപ്പിച്ചത്.
മജീദിന്റെ മകൻ മൻസൂറിനെയും കുടുംബാഗങ്ങളെയും വിളിച്ച് അവർ ചെയ്ത സദ് പ്രവൃത്തിയെ പ്രശംസിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു മജീദ്. രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മജീദിന്റെ ഭാര്യ റംലത്തിന്റെ രോഗവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. വലിയ ഒരു കാര്യമാണ് നിങ്ങൾ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതു കഴിഞ്ഞിട്ടും ഒരുപാട് ആൾക്കാരുടെ ശരീരത്തിലൂടെ ജീവിക്കുന്നത് വലിയ കാര്യം തന്നെയാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾക്ക് മജീദിന്റെ കുടുംബം നന്ദി അറിയിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർക്കാണ് മജീദിലൂടെ ജീവിതം തിരിച്ചുപിടിക്കാനായത്. കൊറോണക്കാലത്തെ രണ്ടാമത്തെ അവയവദാനമാണ് ചൊവ്വാഴ്ച നടന്നത്. അടുത്തിടെ അവയവങ്ങൾ ദാനം ചെയ്ത വർക്കല മണ്ണറംകോട് സ്വദേശി ശ്രീകുമാറിന്റെ ബന്ധുക്കളെയും മോഹൻലാൽ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.