തലമുറ വ്യത്യാസമില്ലാതെ മലയാളികളെ ചിരിപ്പിച്ച മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടൻ കുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്ന് 20 വർഷം. സ്വാഭാവിക ഹാസ്യവും പ്രത്യേക സംസാരശൈലിയുമായി ചിരിയുടെ മാലപ്പടക്കം തീർത്ത പപ്പു, കഥാപത്രങ്ങളിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
20ാം ചരമവാർഷികത്തിൽ അച്ഛനെ അനുസ്മരിച്ച് മകൻ ബിനു പപ്പു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ :
‘അച്ഛനെ ഓർക്കുക എളുപ്പമാണ്. അതെന്നും ഞാൻ ഓർക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടൽ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ.’
ഒരു കാലത്ത് കോഴിക്കോട്ടെ നാടകവേദികളിലെ നിറസാന്നിധ്യമായിരുന്നു പത്മദളാക്ഷൻ. മൂടുപടമാണ് ആദ്യ സിനിമയെങ്കിലും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് ഭാർഗവീനിലയമാണ്. സിനിമയുടെ തിക്കഥയെഴുതിയ വൈക്കം മുഹമ്മദ് ബഷീറാണ് ആ പേരു നൽകിയത്പിന്നീടുള്ള ഓരോ സിനിമയും ഓർത്ത് ഓർത്ത് ചിരിക്കാനുള്ള രംഗങ്ങളാണ് പപ്പുസമ്മാനിച്ചത്.
സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതം നർമ്മത്തോടെ അവതരിപ്പിക്കുന്നതായിരുന്നു പപ്പു സ്റ്റെൽ. മണിച്ചിത്രത്താഴിലെ നിഷ്കളങ്കനായ കാട്ടുപറമ്പനെ ആർക്കും മറക്കാൻ കഴിയില്ല. ഇതിനിടയിൽ കിങ് സിനിമയിൽ പാവം സ്വാതന്ത്ര സമരസേനാനിയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ കണ്ണു നിറച്ചു.
ഷാജി കൈലാസിന്റെ നരസിംഹമാണ് പപ്പു അവസാനം ചെയ്ത സിനിമ. ഹാസ്യത്തിൽ തന്റേതായ ഒരിടം രേഖപ്പെടുത്തുന്നതിൽ പപ്പുവിനോളം വിജയിച്ചൊരാൾ വേറെയില്ല. 37 വർഷത്തെ സിനിമാ ജീവിതത്തിനിടെ 1500 ലേറെ സിനിമകളിലാണ് പപ്പു അഭിനയിച്ചത്.