മാസ്റ്റർ ഡയറക്ടർ പ്രിയദർശനും സൂപ്പർതാരം മോഹൻലാലും മലയാള സിനിമനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവുമായി വരികയാണ്. അടുത്ത മാസം ഇരുപത്തിയാറിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയി ലോകം മുഴുവനുമുള്ള അൻപതിലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്.
ഇപ്പോൾ തന്നെ റെക്കോർഡ് തുകക്ക് ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ്, മ്യൂസിക് റൈറ്റ്സ്, തമിഴ് വിതരണാവകാശം എന്നിവ വിറ്റു പോയിക്കഴിഞ്ഞു. ഇതിനോടകം റിലീസ് ചെയ്ത ഇതിന്റെ സ്നീക് പീക്ക്, ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഈ ചിത്രത്തെ കുറിച്ച് തന്റെ പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടെ മനസ്സ് തുറക്കുകയാണ് പ്രിയദർശൻ.
കുഞ്ഞാലിമരക്കാർ നാലാമനായി മോഹൻലാലിന്റെ ഗെറ്റപ്പ് വന്നപ്പോൾ യേശുവിനെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞു എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തുന്നത്. കുഞ്ഞാലിമരക്കാർ 53ാം വയസിൽ മരിച്ചതായാണ് അറിയപ്പെടുന്നത് എന്നും സ്ക്രീൻ ഏജ് നോക്കിയാൽ മരക്കാർ മോഹൻലാലിന് ഏറ്റവും അനുയോജ്യമായ കഥാപാത്രമാണ് എന്നും പ്രിയദർശൻ പറയുന്നു.
മരക്കാറിനെയും വേലുത്തമ്പി ദളവയെയും പോലുള്ള ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അതവതരിപ്പിക്കുന്ന നടന് ഒരു ഓറ ആവശ്യമാണെന്നും അത് മോഹൻലാലിന് ഉണ്ടെന്നും സംവിധായകൻ പറയുന്നു. ഈ കഥാപാത്രമാകാൻ ലാലിനുണ്ടായ ഉത്സാഹമാണ് തന്നെ സംബന്ധിച്ചു ഏറ്റവും പ്രധാനമായ കാര്യമെന്നും പ്രിയദർശൻ പറയുന്നു.
തമിഴിലെ മുൻനിര നിർമ്മാതാക്കളായ വി ക്രിയേഷൻസ് കലൈപുലി താണുവാണ് മരക്കാർ തമിഴ് ഡബ്ബ് വേർഷൻ റിലീസ് ചെയ്യാൻ പോകുന്നത്. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, പതിപ്പുകൾ കൂടി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചൈനീസ് പതിപ്പും തയ്യാറാക്കപ്പെടും.
ടി ദാമോദരൻ മാഷാണ് കുഞ്ഞാലിമരക്കാർ എന്ന സിനിമയുടെ ചിന്ത തന്നിൽ മുളപ്പിക്കുന്നത് എന്നും ചരിത്രരപരമായ വസ്തുതകളുടെ ലഭ്യത കുറവ് കാരണം കൊണ്ട് തന്നെ ചരിത്രത്തിന് വേണ്ടിയൊരുക്കുന്ന സിനിമയല്ല മരക്കാർ, പകരം ആളുകളെ രസിപ്പിക്കുന്ന സിനിമ ആയിരിക്കുമെന്നും പ്രിയദർശൻ പറഞ്ഞു.