കേരളത്തിലെ പ്രേക്ഷകരുടെ കൺമുന്നിലൂടെ ടെലിവിഷൻ നൃത്തപരിപാടികളിലൂടെ വളർന്നുവന്ന താരമാണ് ഷംന കാസിം. തെന്നിന്ത്യയിൽ ഷംന കാസിമിന് പേര് പൂർണ എന്നാണ്. മലയാളത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ അവർ തമിഴിലും തെലുങ്കിലും കന്നഡയിലും ചെയ്തു.
ഇപ്പോഴിതാ മലയാളത്തിൽ ഹിറ്റായ ജോജു ജോർജ് ചിത്രം ജോസഫിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താരം. അതും പ്രധാന വേഷത്തിൽ. കങ്കണ റാണൗതിന്റെ തലൈവിയിലേക്കും ഷംനയ്ക്ക് ക്ഷണം ലഭിച്ചു. കങ്കണ, അരവിന്ദ് സ്വാമി, എന്നിവർക്കൊപ്പം എ എൽ വിജയ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടി കഴിഞ്ഞദിവസം ട്വിറ്ററിൽ കുറിച്ചു.
തെലുങ്കിൽ യക്ഷി രാജ്ഞി എന്നാണ് താരത്തെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം യക്ഷിക്കഥാപാത്രമായെത്തി. അവുനു, അവുനു-2 എന്നിവ സൂപ്പർഹിറ്റുകളായി. 2008ലെ അരങ്ങേറ്റചിത്രംമുതൽ തമിഴിലും ഷംന ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, ഇത്തരത്തിൽ എടുത്തുപറയാവുന്ന ചിത്രങ്ങൾ ഷംനയ്ക്ക് മലയാളത്തിൽ ലഭിച്ചിട്ടില്ല. സ്ഥിരം പെങ്ങൾ, രണ്ടാംനായിക വേഷങ്ങളിൽ തളയ്ക്കപ്പെട്ടു.
എന്തുകൊണ്ടാകും മലയാള സിനിമാലോകം യുവതാരത്തിന് വേണ്ട പരിഗണന നൽകാത്തത്. ജോസഫിലേത് മികച്ച അഭിനയസാധ്യതയുള്ള കഥാപാത്രമാണ്. തമിഴിൽ എനിക്കത് ചെയ്യാമെങ്കിൽ എന്തുകൊണ്ട് മലയാളത്തിൽ എന്നെ അതിന് വിളിക്കുന്നില്ല. ശരിക്കും എനിക്ക് അതിന് ഉത്തരം കണ്ടെത്താനായിട്ടില്ല. മലയാളത്തിൽ നിരവധി സ്റ്റേജ് ഷോകളും ഡാൻസ് പരിപാടികളും അവതരിപ്പിക്കുന്നതുകൊണ്ടാകാം അതെന്നാണ് പലരും എന്നോട് പറയുന്നത്. എനിക്ക് ശരിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് പറയാറുണ്ട്’ അടുത്തിടെ ഒരഭിമുഖത്തിൽ ഷംന പറഞ്ഞു.
കണ്ണൂർകാരിയായ പെൺകുട്ടി നൃത്തത്തോടുള്ള അഭിനിവേശംകൊണ്ടാണ് സിനിമയിലെത്തിയത്. ‘ഏറെ പ്രയാസം അനുഭവിച്ചാണ് മുന്നേറിയത്. ഓരോ ചുവടായി മുന്നോട്ടു വയ്ക്കുകയായിരുന്നു. ഇപ്പോഴും ഞാൻ അധികം മുന്നേറിയതായി എനിക്ക് തോന്നുന്നില്ല. എന്നാലും തിരിഞ്ഞുനോക്കുമ്പോൾ എന്റെ രക്ഷിതാക്കൾ, പ്രത്യേകിച്ചും അമ്മയുടെ പിന്തുണയാണ് എന്നെ മുന്നോട്ടുനയിച്ചത്.’ -ഷംന പറഞ്ഞു.