കൊച്ചി: യൂബർ ഡ്രൈവറിൽ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. അഹാനയും അമ്മ സിന്ദു കൃഷ്ണയും യാത്രചെയ്യാനായി ബുക്ക് ചെയ്ത യൂബർ ഡ്രൈവറിൽ നിന്നാണ് മോശമായ പെരുമാറ്റം നേരിടേണ്ടിവന്നത്.
കൊച്ചിയിൽ വച്ച് തങ്ങൾക്ക് നേരിടേണ്ടി വന്ന സംഭവം വിവരിച്ചിരിക്കുകയാണ് അഹാന ഇപ്പോൾ. ഷോപ്പിങ് മാളിൽ എത്തിയ അഹാനയും അമ്മയും ഇവിടെനിന്നുള്ള മടക്കയാത്രയ്ക്കാണ് യൂബർ ബുക്ക് ചെയ്തത്. പറഞ്ഞ സമയത്ത് തന്നെയെത്തിയ കാറിൽ പ്രവേശിച്ച ഇവർക്ക് പിന്നീട് ഡ്രൈവറിൽ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്.
പെയ്മെന്റ് കാർഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാർഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു അയാളെന്ന് അഹാന പറയുന്നു. തനിക്ക് പെട്രോൾ അടിക്കണമെന്നതായിരുന്നു അയാൾ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷൻ മാറ്റാൻ ശ്രമിച്ച അഹാനയോട് എനിക്ക് പെട്രോൾ അടിക്കണം നിങ്ങളുടെ കാർഡ് ഒന്നും എനിക്ക് വേണ്ട എന്നെല്ലാം പറഞ്ഞ് തട്ടിക്കേറുകയായിരുന്നു ഇയാൾ.
യൂബർ കാർഡ്, ക്യാഷ് ഓപ്ഷനുകൾ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഇത് യൂബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ തന്റെ കാറിൽ നിന്ന് ഇറങ്ങാൻ അയാൾ ആവശ്യപ്പെടുകയായിരുന്നെന്ന് അഹാന പറഞ്ഞു. ‘ഇറങ്ങുമ്പാൾ കാറിന്റെ നമ്പർ ഫോട്ടോ എടുക്കാൻ അമ്മ എന്നോട് പറഞ്ഞു.
ഇതുകേട്ടയുടൻ അയാൾ ‘ എന്നാ കേറ് ഞാൻ കൊണ്ടുവിടാം’ എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങൾ ഇറങ്ങി. മറ്റൊരു യൂബർ ബുക്ക് ചെയ്ത് കാത്തുനിൽക്കുമ്ബോൾ ഇതേ ഡ്രൈവർ വീണ്ടും എത്തിയെന്നും കാറിൽ കേറാൻ നിർബന്ധിച്ചെന്നും അഹാന പറയുന്നു.
യൂബർ അധികൃതർക്ക് ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അഹാന പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഒറ്റയ്ക്കുള്ള ദിവസങ്ങളിൽ രാത്രി വൈകിയാണ് സംഭവിക്കുന്നതെങ്കിൽ ആരാണെങ്കിലും പേടിക്കുമെന്നും യൂബർ പോലൊരു കമ്ബനിയുടെ വിശ്വാസ്യതയാണ് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ നഷ്ടപ്പെടുന്നതെന്നും അഹാന പറഞ്ഞു.
വിൻസെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്ക്രീൻ ഷോട്ട് സഹിതം അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. ഈ പേരിലുള്ള ആളുടെ വണ്ടി കണ്ടാൽ ഒരിക്കലും ബുക്ക് ചെയ്യരുതെന്നായിരുന്നു അഹാനയുടെ നിർദേശം. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരണം വിഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം.