കൊച്ചി: ഡബ്ല്യൂസിസിയുടെ പേജിലെ വെര്‍ബല്‍ റേപ്പ് പെയ്ഡാണെന്ന് സംശമുണ്ടെന്ന് നടി അര്‍ച്ചന പത്മിനി. വെര്‍ബല്‍ റേപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്റെ ബലമായ സംശയം ഇതില്‍ മിക്കതും പെയ്ഡാണെന്നാണ്. ആരാധകരെന്ന് പറയുന്നവരെക്കൊണ്ട് ചെയ്യിക്കുന്നതാണ്. മിക്ക പ്രൊഫൈലുകളും വ്യാജമാണെന്നും അര്‍ച്ചന പറയുന്നു. എഎംഎംഎയിലെ അംഗത്വം വിളിച്ച് തന്നാല്‍ പോലും ഇനി സ്വീകരിക്കില്ലെന്നും അര്‍ച്ചന പറയുന്നു.
ഡബ്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ അര്‍ച്ചന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സഹായി ഷെറിന് സ്റ്റാന്‍ലിയില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ് ഇവിടെ കൊന്നിട്ടാല് പോലും അറിയില്ല എന്നാണ് ഷെറിന് ഭീഷണിപ്പെടുത്തിയത്. അര്‍ച്ചനയുടെ തുറന്നുപറച്ചിലിന്റെ പിന്നാലെ ഫെഫ്ക ഷെറിനെ സസ്പെന്‍ഡ് ചെയ്തു.
രേഖാമൂലമുള്ള തൊഴില്നിഷേധമല്ല ആ സംഘടനയ്ക്കുള്ളില്‍ നടക്കുന്നത്. ആരെയെങ്കിലും വിലക്കണമെന്ന് സംഘടനയിലെ ചിലര്‍ തീരുമാനിച്ചാല്‍ അത് എല്ലാവരെയും ഫോണിലൂടെയും മറ്റും അറിയിക്കും. പിന്നെ അവരെ ഒരു സിനിമയിലേക്കും ക്ഷണിക്കില്ല. ജീവിതോപാധിയെന്ന നിലയിലാണ് കൊമേഴ്സ്യല്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ എന്നും സമാന്തരസിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ്. അവിടെ ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്നിടത്തോളം തുടരുന്നത് ബുദ്ധിമുട്ടാണെന്നും അര്‍ച്ചന പറയുന്നു.
തുറന്നുപറച്ചില്‍കൊണ്ട് തനിക്ക് നേട്ടമൊന്നുമില്ല നഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഡബ്യൂസിസിയോടൊപ്പം നില്ക്കുന്ന ഓരോരുത്തരുടെയും അവസ്ഥ ഇത് തന്നെയാണ്. സിനിമാസംഘടനയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കെതിരെ സ്ത്രീകള്‍ ശബ്ദിക്കുമെന്ന് അവരാരും വിചാരിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് അഞ്ചരക്കോടി തരാനൊന്നും ആരുമില്ല. ഡബ്യൂസിസിക്ക് പ്രത്യേകഫണ്ടുമില്ല. സംഘടനയുടെ ഉള്ളില്‍ നില്ക്കുന്ന ഒരുപാട് സ്ത്രീകള്‍ക്ക് സിനിമയില്ലാതെ ജീവിക്കാനാകില്ല. കല കൈമുതലായി ഉള്ളിടത്തോളം സിനിമയില്ലെങ്കിലും ജീവിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെയാണ് അതിജീവിച്ച സ്ത്രീയോടൊപ്പം നില്‍ക്കുന്നതെന്നും അര്‍ച്ചന മനോരമ ന്യൂസിനോട് പറഞ്ഞു.