തിരൂർ: കൊറിയൻ നിർമിത സിഗരറ്റ് ശേഖരം തിരൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേന പിടികൂടി. ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന ഏഴു ലക്ഷം സിഗരറ്റുകളാണ് പിടിച്ചെടുത്തത്. 35,000 പാക്കറ്റുകളിലായാണ് ഇതെത്തിച്ചത്.
പിടിച്ചെടുത്ത സിഗരറ്റുകൾ കോഴിക്കോട് കംസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി. പാലക്കാട് രണ്ടു തവണയും കണ്ണൂരിൽ ഒരു തവണയും ഇപ്പോൾ തിരൂരുമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടിയത്.
തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മംഗലാപുരത്ത് നിന്ന് ബുക്ക് ചെയ്തെത്തിയ 12 പാഴ്സൽ ബണ്ടിലുകളിലാണ് സിഗരറ്റ് സൂക്ഷിച്ചിരുന്നത്. മംഗള എക്സ്പ്രസിലും നാഗർകോവിൽ-മംഗലാപുരം തീവണ്ടിയിലുമാണ് നികുതി വെട്ടിച്ച് ഈ സിഗരറ്റുപെട്ടികൾ തിരൂരിൽ കൊണ്ടുവന്നിറക്കിയത്.
ആർപിഎഫ് കമാൻഡന്റ് ജിതിൻ ബി രാജിന്റെ നിർദേശപ്രകാരം പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും തിരൂർ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനക്കിടയിലാണ് ഇൻസ്പെക്ടർ എൻ കേശവദാസ്, എസ്ഐ അജിത്ത് അശോക്, എഎസ്ഐമാരായ കെ സാജു, സജി അഗസ്റ്റിൻ എന്നിവരടങ്ങിയ സംഘം സിഗരറ്റുകൾ പിടിച്ചെടുത്തത്.