തൃശ്ശൂർ: കാടും പുൽമേടും കണ്ട് പ്രകൃതി ആസ്വദിച്ച് നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഇനി യാത്ര പോകാം. പ്രത്യേക കാനനയാത്രാ സൗകര്യമൊരുക്കി ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് ഒരുക്കിയിരിക്കുകയാണ്.
നിത്യഹരിത മഴക്കാടുകളിലൂടെയുള്ള യാത്രയും മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങളുടെ കാഴ്ചഭംഗിയും ഭാഗ്യമുണ്ടെങ്കിൽ കാട്ടാനക്കൂട്ടമുൾപ്പടെയുള്ള മൃഗങ്ങളേയും മലമുഴക്കി വേഴാമ്പലടക്കമുള്ള പക്ഷികളെയും കണ്ട് യാത്ര തുടരാം. മലക്കപ്പാറയിലേക്കുള്ള യാത്രാനിരക്കായി 102 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്.
സഞ്ചാരികളുടെ തിരക്ക് കൂടിത്തുടങ്ങിയതോടെയാണ് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഞായറാഴ്ചകളിൽ രാവിലെ 8.20ന് ചാലക്കുടിയിൽ നിന്ന് പുറപ്പെടുന്ന സർവീസ് ഉച്ചയ്ക്ക് ഒരുമണിയോടെ അതിർത്തിഗ്രാമത്തിലെത്തും. വിവിധ വ്യൂ പോയിന്റുകൾ കാണുന്നതിനായി ബസ് നിർത്തും.
രണ്ട് മണിക്കൂറോളം മലക്കപ്പാറയിൽ നിർത്തിയിടുന്ന ബസ് വൈകീട്ട് മൂന്നുമണിക്ക് മലക്കപ്പാറയിൽനിന്ന് തിരികെ ചാലക്കുടിയിലേക്ക് പുറപ്പെടും. വൈകീട്ട് ആറേമുക്കാലോടെ ചാലക്കുടിയിലെത്തും. നേരത്തെ തന്നെ സീറ്റുകൾ ബുക്ക് ചെയ്യാനാകും. വൈകാതെ ഓൺലൈൻ ബുക്കിങ് തുടങ്ങും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആദ്യ മലക്കപ്പാറ സ്പെഷ്യൽ സർവീസ്. സഞ്ചാരികൾ ആവശ്യപ്പെട്ടാൽ പൊതു അവധിദിവസങ്ങളിൽ സർവീസ് നടത്താനും ആലോചനയുണ്ട്.
അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളുടെ റിസർവോയറുകൾ, മലക്കപ്പാറയിലെ തേയിലത്തോട്ടങ്ങൾ, തമിഴ്നാട് സംസ്ഥാനാതിർത്തി തുടങ്ങി നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ സർവീസ് ഉണ്ടാകും. ഫോൺ: 0480 2701638, 9747557737, 9846655449.