മുംബൈ: ബോളിവൂഡ് താരം ശിൽപ ഷെട്ടി മാധ്യമങ്ങൾക്കെതിരേയും സോഷ്യൽ മീഡിയക്കെതിരേയും നൽകിയ കേസ് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. നീലച്ചിത്ര നിർമ്മാണക്കേസിൽ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെയാണ് ശിൽപ്പ മാനനഷ്ടക്കേസ് നൽകിയത്.
തന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് വിവിധ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ശിൽപ കേസ് നൽകിയത്.
സോഷ്യൽ മീഡിയയെയോ മാധ്യമങ്ങളെയോ ശിൽപ്പയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോലീസ് പറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്താൽ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതുജീവിതം നിങ്ങൾ തിരഞ്ഞെടുത്തതല്ലേ? നിങ്ങളുടെ ജീവിതം മൈക്രോസ്കോപ്പിന് താഴെയാണ്. മൊഴി രേഖപ്പെടുത്തിയപ്പോൾ ഭർത്താവുമായി വഴക്കിട്ടുവെന്ന് റിപ്പോർട്ട് ചെയ്തതിൽ എന്താണ് കുഴപ്പം? നിങ്ങൾ ഒരു മനുഷ്യനാണെന്നതിന്റെ തെളിവാണിത്. സംഭവം നടക്കുന്നത് നിങ്ങളുടെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രമുള്ളപ്പോൾ അല്ല. പോലീസും മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന ഇടപെടലുകൾ കോടതി നടത്തില്ലെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും വ്യക്തിയുടെ സ്വകാര്യതയും സന്തുലിതമായി പോകണമെന്നും കോടതി പറഞ്ഞു