തൃശ്ശൂര്‍: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു പ്രധാനപ്പെട്ട പദവി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മെട്രോമാന് ഇ ശ്രീധരന്. വികസനം വ്യവസായം വിദ്യാഭ്യാസം വിശുദ്ധ ഭരണം എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ശ്രീധരന് വ്യക്തമാക്കി.
പിണറായി വിജയന് നാടിനൊരു നല്ല മുഖ്യമന്ത്രിയല്ലെന്നും സംസ്ഥാനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനല്ല, പാര്‍ട്ടിയെ പന്തലിപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശ്രീധരന് കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥിയായി പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കാനൊരുങ്ങുകയാണ് ഇ ശ്രീധരന്. ഇന്നലെയാണ് ബിജെപി മത്സരിക്കുന്ന 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്.
കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. കുമ്മനം രാജശേഖരന് നേമത്ത് നിന്നും മത്സരിക്കും. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സി കെ പത്മനാഭന്, തൃശൂരില്‍ സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരത്ത് സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുടയില്‍ ജേക്കബ് തോമസ് എന്നിവരാണ് മറ്റ് ചില സ്ഥാനാര്‍ത്ഥികള്‍.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ പന്തളം പ്രതാപനെയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിലാണ് പ്രതാപനെ ഇറക്കുന്നത്. തിരൂരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലന്‍ ഡോ അബ്ദുള്‍ സലാമിനെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.
മുന്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന കെ സഞ്ജുവാണ് മാവേലിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഡിവൈഎഫ്ഐയുടെ ചാരംമൂട് പ്രാദേശിക ഘടകം നേതാവായിരുന്ന സഞ്ജു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്. മാര്‍ച്ച് ആദ്യവാരം സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മിനര്‍വ മോഹനും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്.
കോട്ടയം മണ്ഡലത്തിലാണ് മിനര്‍വ ബിജെപിക്കുവേണ്ടി ജനവിധി തേടുക. സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ഇവര്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്തുവെച്ചായിരുന്നു മിനര്‍വ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.