വെള്ളനാട്: കരമനയാറ്റിലെ ഓളങ്ങൾക്കുള്ളിൽ അക്ഷയ് കൃഷ്ണയുടേയും സൂര്യയുടേയും കളിചിരികൾ മുങ്ങിപ്പോയതിന്റെ ഞെട്ടലിൽ നിന്നും ഇനിയും വെള്ളനാട് മുക്തമായിട്ടില്ല. എട്ടാംക്ലാസ് വിദ്യാർത്ഥികളായ ഇരുവരും കരമനയാറ്റിൽ വെളിയന്നൂർ വില്ലിപ്പാറ കടവിൽ വെച്ചാണ് കുളിക്കാനിറങ്ങിയതിനിടെ ചുഴിയിൽ പെട്ട് മരണപ്പെട്ടത്.
അക്ഷയുടേയും സൂര്യയുടേയും മൃതദേഹങ്ങൾ ഇരുവരും കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ചിരുന്ന സ്കൂളിന്റെ മുറ്റത്തെ പന്തലിൽ കൊണ്ടുവന്ന് കിടത്തുമ്പോൾ ഒരു നാടൊന്നാകെ യാത്രയയ്ക്കാനായി എത്തിയിരുന്നു. അവസാനമായി ഇരുവരേയും കാണാനെത്തിയ കൂട്ടുകാരും അധ്യാപകരും കണ്ണീരടക്കാൻ പാടുപെട്ടു.
വിവരമറിഞ്ഞെത്തിയ രാഷ്ട്രീയ നേതാക്കൾ അടക്കുമുള്ള പല പ്രമുഖരും ജീവനറ്റ കുരുന്നുകളെ കാണാൻ കരുത്തില്ലാതെ മാറി നിന്നു. വെള്ളനാട് ജി കാർത്തികേയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തായിരുന്നു ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ.
ബുധൻ വൈകിട്ട് കുളിക്കാൻ ഇറങ്ങുമ്പോൾ പുഴയിലെ കയത്തിൽപ്പെട്ടാണ് ചാങ്ങ സൗമ്യ ഭവനിൽ സൂര്യ(14)യും വെളിയന്നൂർ അഞ്ജനയിൽ അക്ഷയ്കൃഷ്ണ(14)യും മരിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഇരുവരുടേയും മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് എത്തിക്കുകയായിരുന്നു. കെഎസ് ശബരീനാഥൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 2.15ന് മൃതദേഹം വീടുകളിലേക്ക് കൊണ്ടുപോയി. സൂര്യയുടെ മൃതദേഹം നെടുമങ്ങാട് നഗരസഭ ശ്മശാനത്തിലും അക്ഷയ്കൃഷ്ണയുടെ മൃതദേഹം വീട്ടുവളപ്പിലും സംസ്കരിച്ചു.