തിരുവനന്തപുരം: വിതുര കല്ലാറിൽ അമ്മയാന ചരിഞ്ഞതും കുട്ടിയാന ചുറ്റിപ്പറ്റി നടന്നതും ഏവരുടേയും കണ്ണുനനയിക്കുന്ന സംഭവമായിരുന്നു. ഈ സംഭവത്തിൽ ആന ഒരാൾ അറസ്റ്റിലായി. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഹൃദ്രോഗ ബാധിതനാണ് രാജേഷ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാജേഷിന്റെ പുരയിടത്തിലായിരുന്നു ആന ചരിഞ്ഞത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്. ചരിഞ്ഞ ആനയെ വിടാതെ നിന്ന കുട്ടിയാനയുടെ ചിത്രം നൊമ്പരക്കാഴ്ച ആയിരുന്നു.
ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നിൽക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേൽപ്പിക്കാൻ കുട്ടിയാന ശ്രമിക്കുന്നത് കരളലിയിക്കുന്ന ചിത്രമായിരുന്നു. കാട്ടാന കൂട്ടത്തിന്റെ സാമിപ്യമില്ലാതെ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടകരമായതിനാൽ കുട്ടിയാനയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.