ഒരു നൂറ്റാണ്ടോളമായി കടല്‍സഞ്ചാരികള്‍ക്കും വിമാനയാത്രികര്‍ക്കും പേടിസ്വപ്നമായി, മരണവും നിഗൂഢതയും അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് അറ്റ്ലാന്റികിലെ ബര്‍മുഡാ ട്രയാംഗിള്‍. ഇതിന്റെ വന്യതയെ സൂചിപ്പിക്കാനായി ഡെവിള്‍സ് ട്രയാംഗിള്‍ എന്നും വിശേഷിപ്പിക്കുന്നു. ഈ പേരില്‍ത്തന്നെയുണ്ട് പൈശാചികത. നിരവധി കപ്പല്‍, വിമാന യാത്രക്കാര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ചതു കൊണ്ടായിരിക്കാം ദൗര്ഭാഗ്യക്കടല് (ഹൂദു സീ) എന്നും ഇവിടം അറിയപ്പെട്ടത്.
ഇനിയും ഒരു ഓമനപ്പേരുള്ളത് അറ്റ്ലാന്റിക് ഗ്രേവ്യാര്ഡ് (അറ്റ്ലാന്റികിന്റ് ശവപ്പറമ്പ്) എന്നത്രേ. ദുര്വിധിക്കടല്, നഷ്ടങ്ങളുടെ ഇടം, മരണത്തിന്റെ ട്രയാംഗിള്‍ എന്നിങ്ങനെ ബര്‍മുഡയ്ക്ക് വിശേഷണങ്ങളേറെയുണ്ട്. വിളിപ്പേരുകളില്നിന്നറിയാം എത്രമാത്രം അപകടകാരിയാണ് ഈ കടല്പ്രദേശമെന്ന്.
വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 500,000 ച.മൈല്‍ (1294994.06 ച.കി.മി) ആണ് വിസ്തീര്‍ണം. എന്നാല്‍ 305,000 ച.കി.മി ആണ് ഈ സാങ്കല്പിക കടലാഴിയുടെ വിസ്തീര്‍ണം എന്ന വാദവുമുണ്ട്.
അമേരിക്ക, യൂറോപ്, കരീബിയന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ മിക്ക കപ്പല്‍ യാത്രകളും വ്യോമസഞ്ചാരങ്ങളും ബര്‍മുഡയിലൂടെയാണ്. ഓരോ തവണയും ഇതുവഴി യാത്രചെയ്ത വിമാനങ്ങളും കപ്പലുകളും അപകടത്തില്‍പെടുകയോ കാണാാതാവുകയോ ചെയ്തിട്ടുണ്ട്. അന്വേഷണങ്ങള്‍ ഏറെയുണ്ടായെങ്കിലും നൂറ്റാണ്ടുകളായി ഉത്തരംകിട്ടാത്ത സമസ്യയായി ട്രയാംഗിള്‍ തലയുയര്‍ത്തി നില്ക്കുന്നു. അപകടത്തില്‍പെട്ട/കാണാതായ കപ്പലുകളുടെയോ വിമാനങ്ങളുടെയോ ആളുകളുടെയോ ഒരു ചെറിയ അവശിഷ്ടം പോലും വീണ്ടെടുക്കാന്‍ കഴിയാത്തതാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്.
75ഓളം വിമാനങ്ങളും നൂറോളം കപ്പലുകളുമാണ് ബര്‍മുഡ ട്രയാംഗിളില്‍ വെച്ച് അപ്രത്യക്ഷമായത്. കഴിഞ്ഞ 100 വര്‍ഷത്തിനിടെ 1000ത്തില്‍ അധികം പേര് ബര്‍മുഡ ട്രയാംഗിളില്‍ മറഞ്ഞു പോയി. കടലിനടിയിലെ പിരമിഡ് മുതല്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം വരെ ഇവിടെ ഉണ്ടെന്ന ഗൂഢാലോചനാ തിയറികള്‍ ഉരുത്തിരിഞ്ഞു.
ലോകത്തെ ഏറ്റവും അപകടകാരിയായ ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യ വിവരണം അമേരിക്ക കണ്ടു പിടിച്ച ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണ്. ബര്‍മുഡ ട്രയാംഗിളിലൂടെ സഞ്ചരിച്ചപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടതായും, തന്റെ വടക്കുനോക്കിയന്ത്രം ദിശ നിര്‍ണയിക്കാനാവാതെ വട്ടം കറങ്ങിയെന്നും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിലുണ്ട്.
ബര്‍മുഡ ട്രയാംഗിളിലെ രഹസ്യം എന്താണെന്ന് കണ്ടുപിടിച്ചതായാണ് ഇപ്പോള്‍ ചാനല്‍ 5 ഒരു ഡോക്യുമെന്ററിയിലൂടെ വ്യക്തമാക്കുന്നത്. തെമ്മാടി തിരമാലകള്‍ എന്ന് പേരിട്ടിരിക്കുന്ന ഭീമന് തിരമാലകളാവാം പ്രദേശത്ത് നാശം സൃഷ്ടിക്കുന്നതെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇത്തരം തിരമാലകള്‍ക്ക് 100 അടിയോളം ഉയരത്തില്‍ ആഞ്ഞടിക്കാനാവും. 1997ലാണ് ഇത്തരം തിരമാലകള്‍ ആദ്യമായി കാണപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഒരു തീരത്ത് നിന്നും സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് അന്ന് രാക്ഷസത്തിരമാലകള്‍ കണ്ടതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചുറ്റുമുളള തിരമാലകളെക്കാള്‍ രണ്ടിരട്ടി വലുപ്പമുളളതാവും ഇത്തരം തിരമാലകള്‍. എപ്പോള്‍ ഏതുവഴി വരുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല, ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബര്‍മുഡ ട്രയാങ്കിള്‍ എനിഗ്മ (ബര്‍മുഡ ട്രയാങ്കില് പ്രഹേളിക) എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ 5 ഡോക്യുമെന്ററിയില്‍ രാക്ഷസത്തിരമാലകളെ പരീക്ഷണശാലയില്‍ ഉണ്ടാക്കി.
1918ല്‍ ബര്‍മുഡ ട്രയാംങ്കിളില് വെച്ച് കാണാതായ അമേരിക്കന്‍ നാവികസേനയുടെ യുഎസ്എസ് സൈക്ളോപ്സ് എന്ന കാര്ഗോകപ്പലിന്റെ മോഡലും ഗവേഷണ സംഘം നിര്‍മ്മിച്ചു. കൃത്രിമമായി രാക്ഷത്തിരമാലകള് സൃഷ്ടിച്ചപ്പോള്‍ കപ്പല്‍ തകര്‍ന്നു തരിപ്പണമായി. ബര്‍മുഡ ട്രയാങ്കിളിലെ മൂന്ന് വശത്തു നിന്നുമുളള കൊടുങ്കാറ്റ് തിരമാലകളുണ്ടാവാനുളള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ കൊടുങ്കാറ്റിന് തന്നെ കപ്പലുകളെ ചിഹ്നഭിന്നമാക്കാനുളള ശക്തിയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
1918 മാര്‍ച്ചിലാണ് അമേരിക്കന്‍ നാവികസേനയുടെ യു.എസ്.എസ്.സൈക്ളോപ്സ് എന്ന കാര്‍ഗോകപ്പല്‍ 300ലേറെ ജീവനക്കാരുമായി ബര്‍മുഡാ ട്രയാംഗിളില്‍ അപ്രത്യക്ഷമായത്. അന്നുമുതല്‍ ട്രയാംഗിള്‍ കഥകളിലും വര്‍ത്തമാനത്തിലും ഗവേഷകരുടെ ചിന്തകളിലും ഇടംപിടിച്ചു. 1945 ഡിസംബറില്‍ നടന്ന ഫ്ളൈറ്റ് 19 എന്ന അഞ്ച് യു.എസ് നേവിയുടെ വിമാനങ്ങളുടെ തിരോധാനമായിരുന്നു ബര്‍മുഡ ട്രയാംഗിളിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ അധ്യായം.
ഇവയെ അന്വേഷിച്ചുപോയ ഒരു വിമാനവും, ആറ് വിമാനങ്ങളിലായി ഉണ്ടായിരുന്ന 27 പേരുമാണ് അന്ന് കാണാതായത്. അതിനുശേഷവും പ്രദേശത്തുകൂടി കടന്നുപോയ ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ദുരൂഹതയൂടെ ആഴങ്ങളിലേക്കാഴ്ന്നുപോയി.
അത്യാധുനിക യുദ്ധക്കപ്പലുകളും, വിമാനങ്ങളും മുങ്ങിക്കപ്പലുകളും പായ്ക്കപ്പലുകളുമാണ് ഈ ചെകുത്താന് ത്രികോണത്തിന്റെ ഇരകളായത്. പേടിപ്പിക്കും പ്രേതക്കപ്പലുകളും പുത്തന്‍ വിസ്മയമായി പിരമിഡുകളും ട്രയാംഗിളിന്റെ ഭാഗത്ത് ഇടക്കിടെ ആളില്ലാക്കപ്പലുകള്‍ കാണാറുണ്ടെന്ന് നിരവധി നാവികര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാവും പകലും ഇവ നിശബ്ദമായി ഒഴുകിനടക്കുകയാണത്രേ. ട്രയാംഗിളിന്റെ സമീപഭാഗത്തുകൂടി യാത്രചെയ്യുന്നവര്‍ക്കെല്ലാം പേടിസ്വപ്നമാണ് ഈ പ്രേതക്കപ്പലുകള്‍. 1872ല്‍ കണ്ടത്തെിയ മേരി സെലസ്റ്റി, 1921ല്‍ കണ്ടത്തെിയ കരോള്‍ ഡിയറിങ്, 1935ല്‍ കണ്ടത്തെിയ ലാ ദഹാമ, 1955ല്‍ കണ്ടത്തെിയ കെനെമാറ എന്നിവയെല്ലാം ഇത്തരത്തില്‍ ആളില്ലാ കപ്പലുകളായിരുന്നു.
കരോള്‍ ഡിയറിങില്‍ പരിശോധന നടത്തിയ നാവികസേന ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചത് ഒരു പൂച്ചയെയും കുറെ ഭക്ഷണാവശിഷ്ടങ്ങളും മാത്രമാണ്. ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുള്ള രണ്ട് കൂറ്റന്‍ പിരമിഡുകളാണ് ബര്‍മുഡയില്‍ കണ്ടത്തെിയത്.
സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയാണ് ഇവയുടെ ഉയരം. രണ്ട് പിരമിഡുകളുടെയും മുകളില്‍ വലിയ ദ്വാരങ്ങളുണ്ട്. രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം ശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപം കൊള്ളുന്നതായും ഗവേഷകര്‍ കണ്ടത്തെിയിട്ടുണ്ട്. അന്യഗ്രഹജീവികള്‍ ഇതുവഴി പോവുന്ന കപ്പലും വിമാനങ്ങളും തട്ടിക്കൊണ്ടുപോവുന്നതാണ് എന്ന സിദ്ധാന്തവും ഉണ്ടായിരുന്നു.
ഗ്രീക്ക് മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള അറ്റ്ലാന്റിയ നഗരത്തിന്റെ ഊര്‍ജസ്രോതസായ ക്രിസ്റ്റലുകളുടെ സാന്നിധ്യമാണ് സകല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് മറ്റൊരുകൂട്ടര്‍ വാദിക്കുന്നു. ബഹാമാസ് തീരത്ത് സമുദ്രത്തിനടിയില്‍ കാണപ്പെടുന്ന കല്ലുകളുടെ വഴി പോലുള്ള ഭാഗം ഇവിടേക്കുള്ള വഴിയാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
അജ്ഞാതവും അനിര്‍വചനീയവുമായ നിഗൂഢശക്തികളാണ് ബര്‍മുഡയുടെ ദുരന്തത്തിനുകാരണമെന്ന വാദവുമുണ്ട്. 1947ല്‍ കെന്നത്ത് ആര്‍നോള്‍ഡ് എന്ന പൈലറ്റ് ഇവിടെ പറക്കും തളികകളെ കണ്ടുവത്രെ. അന്ധവിശ്വാസങ്ങളെ ആഘോഷിക്കുകയും ജനങ്ങളുടെ അജ്ഞതയെ മുതലെടുക്കുകയും ചെയ്യുന്നവര്‍ ഇനിയുമൊത്തിരി കെട്ടുകഥകള്‍ മെനയുകയും അവക്ക് വന്‍തോതില്‍ പ്രചാരം നല്‍കുകയും ചെയ്തിട്ടുണ്ട്.
ബര്‍മുഡ ട്രയാംഗിളിന്റെ ദുരൂഹതയോടൊപ്പം തന്നെ കാലാകാലങ്ങളായി തുടരുന്നതാണ് ഇതിനുപിന്നിലെ കാരണങ്ങളെച്ചൊല്ലി ശാസ്ത്രവും മിത്തും കൈകോര്‍ക്കുന്നത്. ഓരോ അപകടം നടക്കുമ്പോഴും ഗവേഷകര്‍ അന്വേഷണം ഊര്‍ജിതമാക്കും. പ്രദേശത്തെ കടലിന്റെ സ്വഭാവം, അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൊടുംകാറ്റ്, കടലിനടിയിലെ കാന്തികശക്തി, നീര്‍ച്ചുഴികള്‍ തുടങ്ങിയവ പലരും കാരണങ്ങളായി നിരത്തിയിട്ടുണ്ട്.
ദുരന്തങ്ങള്‍ നടന്നതേറെയും കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നുവല്ലോ.. ഇന്നത്തെപ്പോലെ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഉപഗ്രഹസാങ്കേതിക വിദ്യയോ ഒന്നും അന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ പല അന്വേഷണങ്ങളും പാതിവഴിയില്‍ നിലക്കുകയോ പരാജയമായി മാറുകയോ ചെയ്തു.
ബര്‍മുഡയില്‍ കാന്തികശക്തി കൂടുതലാണെന്നും അത് വസ്തുക്കളെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നു എന്നുമൊരു വിശദീകരണമുണ്ട്. ഈ കടല്‍ ഭാഗത്തുള്ള ജലത്തിന്റെ സാന്ദ്രത കുറക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകം സമുദ്രോപരിതലത്തോട് ചേര്‍ന്ന് പൊട്ടിത്തെറിക്കുകയും, ഇതുവഴി ഉയര്‍ന്നുപൊങ്ങുന്ന വെള്ളം പ്രദേശത്തുള്ള കപ്പലിനെ മുക്കിക്കളയുകയും ചെയ്യുന്നുവെന്നാണ് മറ്റൊരു ശാസ്ത്ര കാഴ്ചപ്പാട്.