ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ സംബന്ധിച്ചുള്ള നാസയുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ ജനറല്‍ വികെ സാരസ്വത്. ഈ മിസൈല്‍ പരീക്ഷണം സൃഷ്ടിച്ചിരിക്കുന്നത് അതിഭയാനകമായ സാഹചര്യമാണെന്നായിരുന്നു നാസ തലവന്‍ ജിം ബ്രൈഡന്സ്റ്റൈന് പറഞ്ഞത്. ഇന്ത്യന്‍ ഉപഗ്രഹവേധ മിസൈല്‍ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടമുണ്ടാക്കുമെന്നും നാസ തലവന്‍ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ക്ക് ബഹിരാകാശത്ത് ഏറെക്കാലം തങ്ങിനില്ക്കാന് മാത്രം ചലനവേഗമില്ലെന്നാണ് ഇന്ത്യന്‍ മിസൈല്‍ വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിന് അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സഞ്ചരിക്കുന്നുണ്ടെന്നും അവയൊക്കെ രാജ്യാന്തര ബഹിരാകാശ നിലത്തിനു ഭീഷണിയാകുന്നുണ്ടോ എന്നും വികെ സാരസ്വത് ചോദിച്ചു. വിവിധ വലിപ്പത്തിലുള്ള ഉപഗ്രഹങ്ങളാണ് ഓരോ വര്‍ഷവും താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്നതെന്നും ഓരോ സാറ്റലൈറ്റ് വിക്ഷേപണവും അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
300 കിലോമീറ്റര്‍ ഉയരത്തില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ച് ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തി ചാമ്പലാകും. അതുകൊണ്ടു തന്നെ ഇന്ത്യന്‍ പരീക്ഷണത്തില്‍നിന്നുണ്ടാകുന്ന ചെറിയ തോതിലുള്ള അവിശിഷ്ടങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത് അര്‍ഥശൂന്യമാണെന്നും സാരസ്വത് വ്യക്തമാക്കി.
നാസ നടത്തിയ ഇത്തരം വിമര്‍ശനങ്ങള്‍ നിരുത്തരവാദപരമാണെന്ന് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന് രവി ഗുപ്ത പറഞ്ഞു. ഈ കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ മുകളിലേക്ക് ഉയരാനുള്ള സാധ്യത കുറവാണെന്നും അങ്ങിനെ സംഭവിച്ചാല്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ ഇവയ്ക്ക് ഊര്‍ജനഷ്ടം സംഭവിച്ച് താഴേക്ക് പതിക്കുമെന്നും ഗുപ്ത അഭിപ്രായപ്പെട്ടു.