തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയതു രണ്ടുപേര്‍ ചേര്‍ന്നാണെന്ന് സ്ഥിരീകരണം. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതില്‍ നിന്നാണു വിവരം ലഭിച്ചത്. പ്രതികളില്‍ നിന്ന് 40 പവന് സ്വര്‍ണവും കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ ആഭരണങ്ങളാണിത്.
അതേസമയം, കേസില്‍ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ചിലരെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി. ചിലരെ പാതി ജീവനോടെയാണു കുഴിച്ചുമൂടിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേരെയാണു പോലീസ് പിടികൂടിയിരിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി, അടിമാലി സ്വദേശിയായ മന്ത്രവാദി എന്നിവരാണു പിടിയിലായത്. കൃഷ്ണന്റെ ശരീരത്തിലെ മുറിവുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്.
കൃഷ്ണന്റെ സന്തസഹചാരിയായിരുന്ന ആശാന് എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്. എന്നാല്‍ കൊലപാതകങ്ങള്‍ക്കുശേഷം ഇയാളെ കാണാതായിരുന്നു.
സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങള്‍ മുന്‍പു മറ്റൊരു കേസില്‍ പ്രതിയായിരുന്ന സഹായിയുമായി ചേര്‍ന്നതു പോലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉള്‍പ്പടെയുള്ളവരില്‍നിന്നു ലഭിച്ച വിവരങ്ങളും നിര്‍ണായകമായി.