ന്യൂഡൽഹി: രാജ്യം കൊവിഡ് 19 വ്യാപനത്തിനെതിരെനടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദ്ധാർഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ദീപം തെളിയിക്കുന്നവർ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൈയ്യടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടപ്പോൾ, അവർ റോഡുകളിൽ തിങ്ങിനിറഞ്ഞ് ഡ്രം അടിച്ചു. ഇപ്പോൾ അവർ സ്വന്തം വീടുകൾ കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുകയാണ്.
സർ, ഞങ്ങൾ ദീപം തെളിയിക്കാം, പക്ഷെ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്രയും പ്രധാനമന്ത്രിക്കെതിരെ വിമർശനം നടത്തിയിരുന്നു. ബീഹാറിൽ നിന്നുള്ള എംഎൽസിയും എഐസിസി മീഡിയ പാനലിസ്റ്റുമാണ് പ്രേം ചന്ദ്ര മിശ്ര ഏപ്രിൽ അഞ്ചിന് താൻ ദീപം തെളിയിക്കില്ലെന്നും പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫെബ്രുവരി മാസത്തിൽ തന്നെ നടത്തിയ മുന്നറിയിപ്പിനെ എന്ത് കൊണ്ട് അവഗണിച്ചു.
എന്ത് കൊണ്ട് ഒരു മാസം വൈകി ലോക്ഡൗൺ പ്രഖ്യാപിച്ചു എന്നാണ് പ്രേം ചന്ദ്ര മിശ ചോദിച്ചത്. ഇപ്പോൾ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമായതാണെന്നും വീടില്ലാത്തവരും ബാൽക്കണിയില്ലാത്തവരും എങ്ങനെ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നും പ്രേം ചന്ദ്ര മിശ്ര ചോദിച്ചു.
കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തെ ചെറുതായി കാണുന്നില്ല. രാജ്യമൊട്ടാകെ പാത്രം കൊട്ടലിനെയും കൈയ്യടിയെയും പിന്തുണച്ചു. ഇപ്പോൾ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കാൻ നിൽക്കാതെ ദീപം തെളിയിക്കാൻ പോവുകയാണെന്നും പ്രേം ചന്ദ്ര മിശ്ര പറഞ്ഞു.