കോവളം: എട്ട് വര്‍ഷമായി തുടരുന്ന നരകതുല്യമായ ജീവിതം നയിച്ച വയോധികയ്ക്ക് കോവളം പോലീസിന്റെ ഇടപെടലില്‍ പുതുജീവിതം. 72 വയസുള്ള ജഗദമ്മയാണ് ദുരിത ജീവിതം നയിച്ചത്. ഈ അമ്മയുടെ ദുരിതവും അതിന് അറുതി വരുത്തിയതും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ജനമൈത്രി പോലീസിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനത്തിലാണ് കോവളം വയ്ക്കോല്കുളം നടുക്കല്ല് വീട്ടില്‍ ജഗദമ്മയെ ദയനീയ അവസ്ഥയില്‍ കണ്ടെത്തിയത്.
കണ്ടാല്‍ മനുഷ്യ മനസിനെ പോലും മരവിപ്പിക്കുന്ന അവസ്ഥയാണ്. അത്രമേല്‍ ദുരിതമാണ് കഴിഞ്ഞ കുറെക്കാലമായി ജഗദമ്മ അനുഭവിക്കുന്നത്. മനുഷ്യവിസര്‍ജ്ജ്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്ന ഒറ്റമുറിയില്‍ പൂര്‍ണ്ണ നഗ്നയായി കിടന്നായിരുന്നു ജഗദമ്മ ഓരോ ദിനവും കഴിച്ചു കൂട്ടിയത്. വല്ലപ്പോഴുമാണ് ഭക്ഷണം കഴിക്കുന്നത്. ഒന്നു മിണ്ടാനോ എഴുന്നേറ്റു നില്‍ക്കാനോ ശേഷിയില്ലാതെ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നിടത്ത് തന്നെയാണ് കിടപ്പും ഇരിപ്പും ഉറക്കവുമെല്ലാം. ഇതാണ് ഏറെ ചങ്ക് തകര്‍ക്കുന്നത്.
തലമുടി ജടപിടിച്ചനിലയിലായിരുന്നു. ശരീരത്തില്‍ വ്രണങ്ങളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഇവര്‍ക്ക് മക്കളില്ല. അനുജത്തിക്കൊപ്പമായിരുന്നു താമസം. എട്ടുവര്‍ഷം മുമ്പ് സ്വന്തം വീട് വാടകയ്ക്ക് നല്കിയ അനുജത്തി ജഗദമ്മയെ വീടിനുള്ളിലെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഇവിടം മുതലാണ് ജഗദമ്മയ്ക്ക് ജീവിതം നരക തുല്യമായത്.
ഇന്നലെ രാവിലെ ഭവനസന്ദര്‍ശനത്തിനെത്തിയ കോവളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം കോവളം എസ്ഐ രതീഷ് കുമാറിനെ അറിയിച്ചതനുസരിച്ചു അദ്ദേഹം സ്ഥലത്തെത്തി വയോധികയുടെ അനുജത്തിയെയും മറ്റു ബന്ധുക്കളെയും വിളിച്ചു വരുത്തി മുറി തുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ജഗദമ്മയെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ഇതോടെ വൃദ്ധയുടെ ബന്ധുക്കളെത്തി പോലീസ് വാഹനത്തില്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എട്ടുവര്‍ഷമായി തുടരുന്ന ‘നരകജീവിത’ത്തിനൊടുവില്‍ 72 വയസുള്ള ജഗദമ്മയ്ക്ക് മോചനമൊരുക്കിയത് കോവളം പോലീസ്. ജനമൈത്രി പോലീസിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനത്തിലാണ് കോവളം വയ് ക്കോല്കുളം നടുക്കല്ല് വീട്ടില്‍ ജഗദമ്മയെ ദയനീയ അവസ്ഥയില്‍ കണ്ടെത്തിയത്.
മനുഷ്യവിസര്‍ജ്ജ്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്ന ഒറ്റമുറിയില്‍ പൂര്‍ണ നഗ്നയായി വല്ലപ്പോഴും കിട്ടുന്ന ഭക്ഷണത്തെ ആശ്രയിച്ചായിരുന്നു ഈ അമ്മ കഴിഞ്ഞിരുന്നത്. മിണ്ടാനോ എഴുന്നേറ്റു നില്‍ക്കാനോ ശേഷിയില്ലാതെ മലമൂത്രവിസര്‍ജ്ജനം ചെയ്യുന്നിടത്ത് തന്നെയാണ് കിടപ്പും ഇരിപ്പും ഉറക്കവുമെല്ലാം. തലമുടി ജടപിടിച്ചനിലയിലായിരുന്നു. ശരീരത്തില്‍ വ്രണങ്ങളുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഇവര്‍ക്ക് മക്കളില്ല.അനുജത്തിക്കൊപ്പമായിരുന്നു താമസം. എട്ടുവര്‍ഷം മുമ്പ് സ്വന്തം വീട് വാടകയ്ക്ക് നല്കിയ അനുജത്തി ജഗദമ്മയെ വീടിനുള്ളിലെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഇന്നലെ രാവിലെ ഭവനസന്ദര്‍ശനത്തിനെത്തിയ കോവളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് വൃദ്ധയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം കോവളം എസ്.ഐ രതീഷ് കുമാറിനെ അറിയിച്ചതനുസരിച്ചു അദ്ദേഹം സ്ഥലത്തെത്തി വയോധികയുടെ അനുജത്തിയെയും മറ്റു ബന്ധുക്കളെയും വിളിച്ചു വരുത്തി മുറി തുറപ്പിച്ചു .
തുടര്‍ന്ന് പൊലീസ് ജഗദമ്മയെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ചു. ഇതോടെ വൃദ്ധയുടെ ബന്ധുക്കളെത്തി പൊലീസ് വാഹനത്തില്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവളം സ്റ്റേഷനിലെ എ.എസ്.ഐ അശോകന്, എസ്.സി.പി.ഒ ഷിബുനാഥ് എന്നിവര്‍ ജനമൈത്രി പൊലീസിന് വേണ്ടി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്. എസ്.ഐ രതീഷ് കുമാര്‍, വനിതാ സി.പി.ഒ പ്രീതാലക്ഷ്മി, സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഈ അമ്മയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.