കൊച്ചി: ശബരിമലയിലെ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞത് തെറ്റാണെന്നും പതിനെട്ടാം പടിയില്‍ കയറിയതില്‍ ആചാരലംഘനം നടന്നെന്നും ജില്ലാ ജഡ്ജികൂടിയായ എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യം ദേശവിരുദ്ധശക്തികളും ക്രിമിനലുകളും മുതലാക്കിയേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് തുലാമാസ പൂജാസമയത്ത് ഉണ്ടായതിന് സമാനമായി ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്ന സാഹചര്യത്തിലാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ സീസണ് കൂടുതല്‍ കലുഷിതമാകുമെന്നും തിക്കിലും,തിരക്കിലുംപെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പതിനെട്ടാം പടിയില്‍ ഇരുമുടിയില്ലാതെ ചിലര്‍ കയറുന്ന സാഹചര്യം ഉണ്ടായത് ആചാരലംഘനമാണെന്നും നിലവില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ വിശ്വാസത്തിന്റെയും, ആചാരത്തിന്റെയും മറ്റും പേരു പറഞ്ഞാണ് അരങ്ങേറുന്നതെന്നും എന്നാല്‍ സുരക്ഷാഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല എന്നും റിപ്പോര്‍ട്ട് പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്താന്‍ തയ്യാറാകണമെന്നും എം.മനോജ് കോടതിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. നേരത്തെ തുലാമാസ പൂജാവേളയ്ക്ക് പിന്നാലെ സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ സാഹചര്യം കൃത്യമായി വിവരിക്കുന്നതോടൊപ്പം ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നതാണ് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.