തൃശൂര്‍: അയ്യപ്പന്റെ മുന്നില്‍ തന്റെ കുഞ്ഞിന്റെ ചോറൂണു നടത്തിക്കൊള്ളാമെന്ന 15 വര്‍ഷം പഴക്കമുള്ള വഴിപാടു പൂര്‍ത്തീകരിക്കാനാണ് വിനീഷ് 52 വയസ്സുപിന്നിട്ട അമ്മ ലളിതയെയും ബന്ധുക്കളെയും കൂട്ടി ശബരിമലയിലെത്തിയത്. ജീവന് മുറുകെ പിടിച്ചാണ് ആഗ്രഹം പൂര്‍ത്തിയാക്കി തൃശൂര്‍ ലാലൂര്‍ കണ്ടകക്കുറിശി വീട്ടില്‍ വിനീഷ് രവിയും കുടുംബവും മലയിറങ്ങിയത്.
15 വര്‍ഷം മുമ്പാണ് വിനീഷിന്റെ സഹോദരി വിനയ പാമ്പുകടിയേറ്റു മരിച്ചത്. അതുവരെ വിനീഷ് എല്ലാവര്‍ഷവും മലചവിട്ടുമായിരുന്നു. പെങ്ങളുടെ വിയോഗം തീര്‍ത്ത വ്യഥയില്‍ ഇനി മേലാല്‍ പതിനെട്ടാംപടി ചവിട്ടില്ലെന്ന് അന്നു പ്രതിജ്ഞയെടുത്തു. എന്നാല്‍ അടുത്തനിമിഷം അയ്യപ്പനോടു മാപ്പിരന്നു തനിക്കു പിറക്കുന്ന കുഞ്ഞിന്റെ ചോറൂണ് ശബരിമലയില്‍വച്ച് നടത്തിക്കൊള്ളാമെന്ന് നേര്‍ന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് വിനീഷിനു കുഞ്ഞുപിറന്നത്.
സഹോദരിയുടെ ഓര്‍മയ്ക്ക് കുഞ്ഞിനു വിനയ എന്നു പേരും നല്കി. തുടര്‍ന്ന് ആറുമാസം മുമ്പ് കെട്ടുമുറുക്കി വിനീഷ് ശബരിമല ദര്‍ശനം നടത്തി. ഇതിനുപിന്നാലെയാണു ചോറൂണിനായി ശബരിമലയിലെത്തിയത്. 19 പേരുള്ള ഇവരുടെ സംഘം തിങ്കളാഴ്ച വൈകുന്നേരം പമ്പയിലെത്തിയപ്പോള്തന്നെ ഭീഷണി ഉയര്‍ന്നിരുന്നു.
വിനീഷിന്റെ ഭാര്യയടക്കം മൂന്നുയുവതികളെ പമ്പയില്‍ തന്നെ താമസിപ്പിച്ചതിനുശേഷമാണു മറ്റുള്ളവര്‍ മല കയറിയത്. അമ്മ ലളിതയുടെയും കൂടെയുള്ള സ്ത്രീകളുടെയും പ്രായത്തില്‍ സംശയം ആരോപിച്ച് ഭക്തരുടെ സംഘം സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി ഭക്തര്‍ പാഞ്ഞടുത്തു. ‘അടിച്ചു കൊല്ലെടാ അവളെ’ എന്ന ആക്രോശത്തോടെയാണ് ഒരുസംഘം ഇവരെ നേരിട്ടത്.
പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുത്തുകൊടുത്തെങ്കിലും പരിഭ്രമത്തിനിടെ കാട്ടിയത് മരുമകളുടെ തിരിച്ചറിയല്‍ രേഖയായിരുന്നു. അതോടെ സംഘത്തിന്റെ ആക്രോശം ഇരട്ടിയായി. യഥാര്‍ഥ തിരിച്ചറിയല്‍രേഖ ലഭിച്ചതോടെയാണ് ചുറ്റുംകൂടിയവര്‍ അടങ്ങിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലളിതയെ സന്നിധാനം ആശുപത്രിയിലേക്കു മാറ്റി ചികിത്സ നല്‍കിയശേഷം ദര്‍ശനത്തിന് അവസരമൊരുക്കി.
ആക്രമണത്തിനിടെ പരുക്കേറ്റ ലളിത മുടന്തിയാണ് തിരിച്ചുപോന്നത്.
‘കിട്ടാനുള്ളതെല്ലാം കിട്ടി, ഇനി പരാതിപ്പെട്ടിട്ട് എന്താ കാര്യം’ എന്നായിരുന്നു മലയിറങ്ങുമ്പോള്‍ അവരുടെ പ്രതികരണം. ബഹളത്തിനിടെ കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചുനീങ്ങിയ വിനീഷിനും മൃദുലിനും മര്‍ദനമേറ്റു.
വിവാദങ്ങള്‍ക്കൊടുവില്‍ കുടുംബം കുഞ്ഞിനു ചോറു കൊടുത്തു. തെറ്റുപറ്റിയെന്നു മനസിലാക്കിയ ഭക്തര്‍ കുട്ടിയുടെ ചോറൂണിനടക്കം എല്ലാത്തിനും സഹായവുമായെത്തിയിരുന്നു.