തിരുവനന്തപുരം: മൃഗശാലയില്‍ നേരിടുന്ന കുടിവെള്ളക്ഷാമത്തിനെതിരെ പരാതി ശക്തമാകുന്നു. മിണ്ടാപ്രാണികളെയും സന്ദര്‍ശകരെയും ഒരുപോലെ വലയ്ക്കുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരമായി മൃഗശാലയില്‍ ആവശ്യമായ വെള്ളം ശേഖരിക്കാന്‍ അടിയന്തരമായി ഓവര്‍ ഹെഡ് ജലസംഭരണി നിര്‍മിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. പൈപ്പ്ലൈന് തകരാര്‍ പോലുള്ള സാങ്കേതിക കാരണങ്ങളാല്‍ വിതരണം മുടങ്ങിയാല്‍ ഒരു ദിവസംപോലും മുന്നോട്ട് പോകാനുള്ള വെള്ളം മൃഗശാലയില്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്.
മൃഗങ്ങള്‍ക്ക് ഭക്ഷണ, കുടിവെള്ള ആവശ്യങ്ങള്‍ക്കും കൂടുകള്‍ വൃത്തിയാക്കാനും സന്ദര്‍ശകരുടെ ഉപയോഗത്തിനുമായി മൃഗശാലയില്‍ പ്രതിദിനം 80000 മുതല്‍ ഒരുലക്ഷം ലിറ്റര്‍ വരെ വെള്ളം ആവശ്യമുണ്ട്. രാത്രികാലങ്ങളിലാണ് പ്രധാനമായും മൃഗശാലയിലേക്കുള്ള ജലവിതരണം. ഓവര്‍ഹെഡ് ടാങ്ക് ഇല്ലാത്ത മൃഗശാലയില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള സിന്റക്സ് ടാങ്കുകളില്‍ വെള്ളം സംഭരിക്കുന്നു. രാത്രിയില്‍ വെള്ളമെത്താത്ത സന്ദര്‍ഭങ്ങളില്‍ മൃഗശാലയില്‍ അനുഭവപ്പെടുന്ന കടുത്ത ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഓവര്‍ഹെഡ് സംഭരണികള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. രണ്ടുദിവസംമുമ്പ് സെന്‍ട്രല്‍ സബ് ഡിവിഷനിലെ പൈപ്പ്ലൈനില്‍ തകരാറുണ്ടായതിനേത്തുടര്ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും മ്യൂസിയം പ്രദേശത്തെ ജലവിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. മൃഗശാലയില്‍ പകല്‍ ലഭിച്ച രണ്ട് ടാങ്കര്‍ വെള്ളം മതിയാകുമായിരുന്നില്ല. തിങ്കളാഴ്ച അവധി ദിനമായിരുന്നതിനാലും അന്നേദിവസം രാത്രിതന്നെ ജല അതോറിറ്റി പ്രശ്നം പരിഹരിച്ചതിനാലും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ലെന്ന് സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.
കൂടുകള്‍ വൃത്തിയാക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും മറ്റും മൃഗശാലയിലെ കുളത്തില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഉപയോഗശേഷമുള്ള വെള്ളം പുനഃചംക്രമണം ചെയ്ത് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്നു. ജല അതോറിറ്റി പൈപ്പ്ലൈനില്‍ കൂടി ലഭിക്കുന്ന വെള്ളം മൃഗങ്ങള്‍ക്ക് കുടിവെള്ളമായും ഭക്ഷണം തയ്യാറാക്കാനും സന്ദര്‍ശകരുടെ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്. മ്യൂസിയം വളപ്പിലെ ഭക്ഷണശാലയിലും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ടാങ്കുകളില്‍നിന്ന് പൈപ്പുകള്‍ വഴി മൃഗശാലയുടെ വിവിധ ഭാഗങ്ങളിലെ കൂടുകളിലേക്ക് വെള്ളം എത്തിക്കുന്നു. മ്യൂസിയത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 5000 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകള്‍ ജല അതോറിറ്റി വിട്ടുനല്‍കി. കൂടുതല്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ മ്യൂസിയം അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു.