ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് ശമനമില്ലാതെ തുടരുന്നതിനിടെ സൈനിക വിഭാഗങ്ങൾക്കിടയിലും രോഗം പടരുന്നത് ആശങ്ക വർദ്ധിക്കുന്നു. സിആർപിഎഫിൽ 29 സൈനികർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച ആകെ സിആർപിഎഫ് ജവാൻമാരുടെഎണ്ണം 620ആയി. 189പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 427പേർ രോഗമുക്തരായി. നാലു ജവാൻമാർക്ക് ജീവൻ നഷ്ടമായെന്ന് സിആർപിഎഫ് അറിയിച്ചു.
ശനിയാഴ്ച ചെന്നൈയിൽ അഞ്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ സംരക്ഷണ ചുമതലുണ്ടായിരുന്ന ജവാൻമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലും മുംബൈയിലുമായി 50ലേറെ സിഐഎസ്എഫ് ജവാൻമാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധിച്ച് ബിഎസ്എഫിൽ മൂന്ന് ജവാൻമാരാണ് മരിച്ചത്. സിഐഎസ്എഫിൽ അഞ്ചുപേരും സിആർപിഎഫിൽ നാലുപേരും എസ്എസ്ബി, ഐടിബിപികളിൽ ഒരാൾ വീതവും ഇതുവരെ മരിച്ചു. ഇതോടെ വിവിധ സേനാവിഭാഗങ്ങളിലായി മരിച്ച സൈനികരുടെ എണ്ണം 14ആയി.