ന്യൂഡൽഹി: ആരോഗ്യപ്രവർത്തകനെന്ന പേരിൽ ഭാര്യയുടെ കാമുകന്റെ വീട്ടിലെത്തി അയാളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്താൻ ശ്രമം. കൊവിഡിനുള്ള പ്രതിരോധ മരുന്നെന്ന വ്യാജേന വിഷം കലർത്തിയ പാനീയം കുടിക്കാൻ നൽകി. പാനീയം കുടിച്ച കാമുകനടക്കം കുടുംബത്തിലെ നാലു പേരും കുഴഞ്ഞുവീണു. സമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞതോടെ ഇവരുടെ ജീവൻ രക്ഷപ്പെട്ടു. സംഭവത്തിൽ ഡൽഹി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ട് സ്ത്രീകളെയും കൂട്ടിയാണ് പ്രദീപ് (42) ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്ന 38 കാരനായ ഹോം ഗാർഡിന്റെ ഉത്തര ഡൽഹി അലിപുരിലെ വീട്ടിലെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആരോഗ്യപ്രവർത്തകരാണെന്നാണ് ഈ സ്ത്രീകളും വീട്ടുകാരെ പരിചയപ്പെടുത്തിയത്. കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരിൽ വിഷം കലർത്തിയ പാനീയം നൽകി.
മരുന്ന് കഴിച്ചയുടൻ അവശനിലയിലാണ് ഇവരെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടിലെത്തിയ സ്ത്രീകളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തുവെന്ന് പോലീസ് അറിയിച്ചു. പണം നൽകി പ്രദീപ് തങ്ങളെ ജോലിക്ക് വിളിച്ചതാണെന്ന് യുവതികൾ പറയുന്നു.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പിടികൂടിയത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.കൊവിഡിന്റെ മറവിൽ ഡൽഹിയിൽ നടക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമാണിത്. മേയ് ഒന്നിന് ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന് പ്രചരിപ്പിച്ച് സംസ്കരിക്കാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ പോലീസ് പോസ്റ്റുമോർട്ടത്തിലുടെ കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു.