ഭോപ്പാൽ: മധ്യപ്രദേശിൽ അഭിഭാഷകനെ ലോക്ക് ഡൗൺ ലംഘിച്ചെന്നാരോപിച്ച് തല്ലിച്ചതച്ച് പൊലീസ്. മാർച്ച് 23 നായിരുന്നു സംഭവം നടന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദീപക് ബുംദേലയെന്ന അഭിഭാഷകനെ പൊലീസ് മർദ്ദിക്കുന്നത്. സംഭവത്തിൽ താൻ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പൊലീസ് സമ്മർദ്ദം ചെലുത്തുകയാണെന്നും ദീപക് ബുംദേലെ പറഞ്ഞു.
മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് തന്നെ മർദ്ദിച്ചതെന്നാണ് പൊലീസ് പറഞ്ഞതെന്നും ദീപക് ദി വയറിനോട് പ്രതികരിച്ചു. മാർച്ച് 23 ാം തിയതി വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിലേക്ക് പോയ എന്നെ പൊലീസ് തടയുകയായിരുന്നു. ബെദുലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വർഷമായി രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് ഞാൻ.
ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയിൽ പോകാനും മരുന്നു വാങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ പകുതിവഴിയിൽ എത്തിയപ്പോഴേക്കും പൊലീസ് എന്നെ തടഞ്ഞു. അസുഖമാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും അത് കേൾക്കാൻ പോലും തയ്യാറാകാതെ അവർ എന്നെ മർദ്ദിച്ചു.
നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും ഞാൻ അവരോട് പറഞ്ഞു, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം തടങ്കലിൽ കഴിയാൻ തയ്യാറാണെന്നും ഞാൻ പറഞ്ഞു. എന്നാൽ ഇതുകേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
ഭരണഘടനയെ അപമാനിച്ചായിരുന്നു പിന്നീട് അവർ സംസാരിച്ചത്. എന്നെയും എന്തൊക്കെയോ പറഞ്ഞു. അധികം വൈകാതെ തന്നെ നിരവധി പൊലീസുകാർ അവിടെ എത്തുകയും എന്നെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു. ഞാൻ ഒരു അഭിഭാഷകനാണെന്ന് പറഞ്ഞതിന് ശേഷം മാത്രമാണ് അവർ മർദ്ദനം അവസാനിപ്പിച്ചത്.
പക്ഷേ, അപ്പോഴേക്കും എന്റെ ചെവിയിൽ നിന്നും രക്തസ്രാവം തുടങ്ങിയിരുന്നു. പിന്നീട് സുഹൃത്തിനെയും സഹോദരനെയും വിളിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു’, ദീപക് പറഞ്ഞു. മാർച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടർ ജനറൽ വിവേക് ജോഹ്രിക്കും പരാതി നൽകി. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും പരാതിയുടെ കോപ്പി നൽകി.
മാർച്ച് 23 ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ സമർപ്പിച്ചെങ്കിലും അവർ അത് തന്നില്ലെന്നും ദീപക് പറഞ്ഞു. വിവരാവകാശ അഭ്യർത്ഥന നടത്തിയതിന്റെ കാരണം ഞാൻ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു അവർ തന്നത്. സിസി ടിവി ദൃശ്യങ്ങൾ അവർ മായ്ച്ചുകളഞ്ഞിരിക്കാമെന്നാണ് ഞാൻ അറിഞ്ഞത്. പിന്നീട് പരാതി പിൻവലിക്കാനുള്ള വലിയ സമ്മർദ്ദം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.
പരാതി പിൻവലിക്കുകയാണെങ്കിൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാൻ പൊലീസ് തയ്യാറാണെന്നായിരുന്നു ആദ്യം അവർ അറിയിച്ചത്. പിന്നീട് അവരുടെ സ്വരം ഭീഷണിയുടേതായി. എനിക്കും അഭിഭാഷകൻ കൂടിയായ എന്റെ സഹോദരനും സമാധാനത്തോടെ ജോലി ചെയ്യണമെങ്കിൽ പരാതി പിൻവലിച്ചേ തീരൂവെന്നായിരുന്നു പറഞ്ഞത്. എങ്കിലും ഞാൻ അതിന് തയ്യാറായില്ല.
സംഭവത്തിൽ എഫ്.ഐ.ആർ സമർപ്പിക്കാൻ മാർച്ച് 24 ന് എസ്.പിക്ക് നൽകിയ പരാതിയിൽ ജില്ലാ പൊലീസിനോട് അഭ്യർത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഏതാനും പൊലീസ് ഉദ്യോഗസ്ഥർ മെയ് 17 ന് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആളുമാറി സംഭവിച്ചതാണെന്നും മുസ്ലീമാണെന്ന് കരുതിയാണ് മർദ്ദിച്ചതെന്നുമായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്റെ മൊഴി എടുക്കേണ്ടതിന് പകരം പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവർ.
അഞ്ച് മിനുട്ടുകൊണ്ട് മൊഴിയെടുക്കേണ്ടതിന് പകരം ഏകദേശം മൂന്ന് മണിക്കൂറാണ് അതിനായി അവർ ചിലവഴിച്ചത്. താടി കാരണം മുസ്ലീമാണെന്ന് കരുതിയാണ് ഏതാനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇപ്പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്.’, ദീപക് പറഞ്ഞു.
സാമുദായിക കലാപങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ പൊലീസ് പൊതുവെ ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കാറെന്നും ദീപക് പറയുന്നു. ‘എന്നാൽ ആ സമയത്ത് അത്തരമൊരു കലാപമോ വർഗീയ സംഘർഷമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും താടിയുടെ പേര് പറഞ്ഞ്, മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് മർദ്ദിച്ചു എന്ന് പറയുന്നതിലാണ് ഞെട്ടൽ.
ഒരു കാരണവശാലും പരാതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരു മുസ്ലീം ആയിരുന്നെങ്കിൽ ഒരു കാരണവും കൂടാതെ അവർ എന്നെ മർദ്ദിക്കുമായിരുന്നു. എനിക്ക് മേൽ കേസുകൾ കെട്ടിവെക്കുമായിരുന്നു. ആരാണ് അവർക്ക് ഇതിനെല്ലാം അധികാരം കൊടുത്തതെന്നും ദീപക് ചോദിക്കുന്നു.