ലണ്ടൻ യാത്രയെ തുടർന്ന് കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂർ നടത്തിയ ഫൈവ് സ്റ്റാർ പാർട്ടിയിൽ പങ്കെടുത്ത പ്രമുഖരിൽ മുതിർന്ന ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയുടെ മകൻ ദുഷ്യന്ത് സിംഗും. പാർലമെന്റ് എംപി കൂടിയായ ഇദ്ദേഹം കണികയുടെ പാർട്ടിയിൽ പങ്കെടുത്തിന്റെ പിറ്റേന്നു തന്നെ പാർലമെന്റ് യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
മനോജ് തിവാരി, സുരേന്ദ്ര നാഗർ നിഷികന്ത്, എന്നിവരുടെ അടുത്തായിരുന്നു ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണ് ദുഷ്യന്ത് സിംഗ്. അതേ സമയം ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനിൽ താമസിച്ചിരുന്ന കണിക മാർച്ച് 15 നാണ് നാട്ടിലെത്തിയത്.
എന്നാൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്റെ വിദേശ യാത്രയുടെ വിവരങ്ങൾ അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനിൽ കഴിയുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ. മാത്രവുമല്ല നാട്ടിൽ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാർ പാർട്ടികളാണ് ഇവർ നടത്തിയത്. ഈ പാർട്ടികളിൽ രാജ്യത്തെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
കണികയുടെ അച്ഛൻ രാജീവ് കപൂർ ആണ് ആജ് തക് ന്യൂസിന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തർപ്രദേശിൽ നടത്തിയ പാർട്ടികളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. 400 ഓളം പേരാണ് ഇവരുടെ പാർട്ടികളിൽ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.