സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ കൊമ്പന് രണ്ട് വര്‍ഷത്തിന് ശേഷം കൂടുവിട്ട് പുറത്തിറങ്ങി. രണ്ടുവര്‍ഷവും മുത്തങ്ങ പന്തിയിലെ ആനക്കൊട്ടിലിലായിരുന്നു കൊമ്പന്. വനംവകുപ്പ് വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ അജ്ഞന് കുമാറിന്റെ മേല്‍നോട്ടത്തിലാണ് കല്ലൂര്‍ കൊമ്പനെ മരക്കൂട്ടില്‍നിന്ന് പുറത്തിറക്കിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മുത്തങ്ങ പന്തിയോട് ചേര്‍ന്ന വനമേഖലയില്‍ മേയാന്‍ വിടുന്നത്. പുറത്തിറങ്ങുന്ന ആനയെ നിരീക്ഷിക്കാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കും.
കല്ലൂര്‍ കൊമ്പനെ പുറത്തിറക്കിയത് വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ്. സുരക്ഷയുടെ ഭാഗമായി കാലുകളില്‍ ചങ്ങലയും വടവും ബന്ധിച്ചിരുന്നു. തുടര്‍ന്ന് കൂടിന്റെ ഒരുഭാഗത്തെ മരത്തടികള്‍ മുറിച്ചുനീക്കി. ആദ്യം ആന കൂട്ടില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പാപ്പാന്മാര് ഇടപെട്ട് 10 മിനിറ്റിനുശേഷം പുറത്തിറക്കി. രണ്ടുവര്‍ഷം കൂട്ടില്‍തന്നെ കഴിഞ്ഞതിന്റെ ബുദ്ധിമുട്ട് കാണിച്ചെങ്കിലും മെല്ലെ മുന്നോട്ടുനീങ്ങി.
ശാന്തസ്വഭാവത്തോടെ കൂടിനുപുറത്തിറങ്ങിയ കൊമ്പന് അല്പസമയം കഴിഞ്ഞ് സ്വഭാവത്തില്‍ മാറ്റം പ്രകടിപ്പിച്ചു. ചിന്നം വിളിച്ച് അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതോടെ ചുറ്റുംനിന്നവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഇതിനിടെ കൊമ്പന്റെ കാലിലെ വടവും ചങ്ങലയും പൊട്ടി. കൊമ്പന് അടിതെറ്റി നിലത്തുവീഴുകയും ചെയ്തു. പിന്നീട് മയക്കുവെടിവെച്ച് സമീപത്തെ മരത്തില്‍ തളച്ചു. ഇത്തരം സ്വഭാവങ്ങള്‍ കൂടുകളില്‍നിന്നും ഇറക്കുമ്പോള്‍ ആനകള്‍ക്ക് ഉണ്ടാകാറുണ്ടന്ന് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊമ്പന് കല്ലൂര്‍ നായ്കെട്ടി, മുത്തങ്ങ പ്രദേശങ്ങളില്‍ മാസങ്ങളോളം വിഹരിച്ച് നടക്കുകയും ജനവാസകേന്ദ്രങ്ങളില്‍ കൃഷിനാശം വരുത്തുകയും ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രക്ഷോഭത്തെതുടര്‍ന്ന് വനംവകുപ്പ് 2016 നവംബര്‍ 22ന് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടക്കുകയായിരുന്നു. ഇനി മൂന്നാഴ്ചക്കാലം ആനയെ ഇവിടെ നിരീക്ഷിച്ചശേഷം പന്തിയിലെ മറ്റ് ആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്നാണ് സിസിഎഫ് അഞ്ജന്‍കുമാര്‍ പറയുന്നത്.