കുട്ടനാട്: പ്രളയക്കെടുതിയുടെ ഭീകരാവസ്ഥയില്‍ നിന്നും കേരളം മുക്തമാവുന്നതേയുള്ളൂ, താഴ്ന്ന പല പ്രദേശങ്ങളിലെ വെള്ളം മഴ ശമിച്ചെങ്കിലും ഇറങ്ങിയിട്ടില്ല. വെള്ളം ഇരച്ചെത്തിയപ്പോള്‍ എല്ലാവരും ഒരേ മനസ്സോടെ ഒത്തുചേര്‍ന്നാണ് ദുരന്തത്തെ നേരിട്ടത്.
അതേസമയം, ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിനിടയ്ക്കുള്ള കണ്ണീരണിയിക്കുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനി. മങ്കൊമ്പ് അവിട്ടം തിരുനാള്‍ വിഎച്ച്എസ്എസിലെ രമ്യ കൃഷ്ണനാണ് സ്കൂള്‍ അസംബ്ലിയില്‍ ദുരന്തത്തെ അതിജീവിച്ച കഥ വിവരിച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ വിശപ്പു സഹിക്കാനാകാതെ വിളിക്കാത്ത കല്യാണത്തിന്റെ സദ്യ കഴിക്കേണ്ടി വന്നു.’അഭിമാനബോധത്തിനു മേലെ ജീവിതത്തിന്റെ യഥാര്‍ഥമുഖം കണ്ടതിന്റെ അമ്പരപ്പുകള് രമ്യയുടെ മുഖത്ത് തെളിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാം കുതിര്‍ന്ന് നശിച്ചിരുന്നു.
പ്രതീക്ഷകള്‍ക്കപ്പുറം വെള്ളം വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. നീന്തിയും തുഴഞ്ഞും ബോട്ട് ജെട്ടിവരെയെത്തി. മണിക്കൂറുകള്‍ രക്ഷാബോട്ട് തേടി അരയ്ക്കൊപ്പം വെള്ളത്തില്‍ അവിടെ കാത്തിരുന്നു. ആരും വന്നില്ല. രാത്രിയോടെ സമീപത്തെ ഉയര്‍ന്ന വീട്ടില്‍ അഭയം തേടി.
അടുത്തദിവസം രക്ഷകരെത്തി. കരയിലേക്ക്. അതിനിടയിലാണു വിശപ്പുസഹിക്കാതെ വിവാഹസദ്യ കഴിക്കേണ്ടി വന്നത്. തകഴിയില്‍ അമ്മ വീട്ടിലെത്തിയപ്പോള്‍ അവിടെ മുറ്റത്തു മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അവിടെയും വീട്ടില്‍ വെള്ളം കയറി. അവിടെ നിന്ന് അകന്ന ബന്ധുവിന്റെ വീട്ടില്‍ അഭയംതേടി.
വെള്ളപ്പൊക്കം തീര്‍ന്നെന്നറിഞ്ഞു തിരിക വീട്ടിലെത്തിയപ്പോള്‍ പുസ്തകങ്ങളുള്‍പ്പെടെ എല്ലാം കുതിര്‍ന്നു നശിച്ചിരുന്നു’ രമ്യ കൃഷ്ണയുടെ അനുഭവം ഏതെങ്കിലും രീതിയില്‍ അനുഭവിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.