നോര്‍വെയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഗ്രാമപ്രദേശമാണ് ഗൈറങിര്. ടൂറിസത്തിനു പ്രശസ്തമായ ഇടം. അവിടെ 2015ല്‍ ഒരു ഭീമന് സൂനാമിയുണ്ടായി. ഗൈറങ്ങിറിലെ പര്‍വതനിരകളോടു ചേര്‍ന്നുള്ള വിള്ളലുകളിലൊന്ന് അടര്ന്നുവീണതാണു പ്രശ്നമായത്. അതോടെ പടുകൂറ്റന്‍ പാറകള്‍ സമീപത്തെ തടാകത്തിലേക്കു പതിച്ചു. 80 മീറ്ററോളം ഉയരത്തിലാണ് അന്ന് തിരമാലകള്‍ ഉയര്‍ന്നത്.
ആ ഗ്രാമത്തെ തച്ചു തുടയ്ക്കും വിധമായിരുന്നു സൂനാമിയുടെ വരവ്. ഇത്രയേറെ ഭീമന് സൂനാമിയുണ്ടായിട്ടും അവിടെ ഒരാളു പോലും കൊല്ലപ്പെട്ടില്ല, ഗ്രാമത്തിനും ഇപ്പോഴും ഒരു കുഴപ്പവുമില്ല. കാരണം ‘ദ് വേവ്’ എന്ന സിനിമയിലായിരുന്നു ഈ സംഭവം. യഥാര്‍ഥത്തില്‍ എന്നെങ്കിലുമൊരിക്കല്‍ നടക്കും എന്നു ശാസ്ത്രലോകം ഭയക്കുന്ന സംഭവത്തെയാണ് സംവിധായകന് റോര്‍ ഉത്തൗഗ് സിനിമയാക്കിയത്.
കടലിന്നടിയില്‍ ഭൗമപാളികള്‍ക്കുണ്ടാകുന്ന ചലനങ്ങളാണു മിക്കവാറും സൂനാമിക്കു കാരണമാകുന്നത്. എന്നാല്‍ ഗൈറങിര് ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളും പര്‍വതഭാഗങ്ങള്‍ ഇടിഞ്ഞുവീണ് സൂനാമിയുണ്ടാകുന്നതിന്റെ ഭീഷണിയിലാണ്. ഇവിടങ്ങളില്‍ പര്‍വതങ്ങളിലെ നേരിയ ചലനം പോലും തിരിച്ചറിയാന്‍ വിള്ളലുകളില്‍ പ്രത്യേകം ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപായ സിസിലിയിലുള്ള മൗണ്ട് ഏറ്റ്ന എന്നറിയപ്പെടുന്ന അഗ്നിപര്‍വതവും ഇത്തരത്തില്‍ ഒരു സൂനാമി ഭീഷണി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഒരു വന്‍ പ്രദേശത്തെ തന്നെ ഇല്ലാതാക്കാന്‍ തക്ക വിധമുള്ള ആ സൂനാമി ഏതുനിമിഷം വേണമെങ്കിലും ഉണ്ടാകാമെന്നാണു ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്. അക്കാര്യമാകട്ടെ എപ്പോള്‍ സംഭവിക്കുമെന്നു പ്രവചിക്കാനുമാകില്ല.
പേടിപ്പെടുത്തുന്ന വിധത്തില്‍ ഏറ്റ്ന പര്‍വതത്തിന്റെ ഒരു ഭാഗം സമുദ്രത്തിലേക്കു താഴ്ന്നു കൊണ്ടിരിക്കുകയാണ്. ദശാബ്ദങ്ങളായി ഇക്കാര്യം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് ജര്‍മന്‍ ഓഷ്യന്‍ റിസര്‍ച്ചിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 14 മില്ലിമീറ്റര്‍ എന്ന കണക്കിനാണ് ഏറ്റ്ന പര്‍വതത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം സമുദ്രത്തിലേക്കു താഴുന്നത്.
അഗ്നിപര്‍വതത്തിനകത്തെ മാഗ്മയുടെ സമ്മര്‍ദഫലം കൊണ്ടാണ് ഇതെന്നായിരുന്നു ഇത്രയും കാലത്തെ നിഗമനം.ഇതിനെപ്പറ്റി പഠിക്കാന്‍ 2016 ഏപ്രിലില്‍ ഗവേഷകര്‍ കടലിന്റെ അടിത്തട്ടില്‍ അഞ്ച് ട്രാന്‍സ്പോണ്ടറുകള്‍ സ്ഥാപിച്ചു. പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു ഇവ.
ഓരോ ഒന്നര മണിക്കൂര്‍ ഇടവിട്ടും ഈ ട്രാന്‍സ്പോണ്ടറുകള്‍ പരസ്പരം ശബ്ദതരംഗങ്ങള്‍ അയയ്ക്കും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് തരംഗങ്ങള്‍ എത്തുന്നതിനെടുക്കുന്ന സമയവും വിലയിരുത്തും. ഇതില്‍ നിന്നാണ് കടലിന്നടിയിലെ പാളികളുടെ ചലനം മനസ്സിലാക്കിയിരുന്നത്.
അസാധാരണമായ ചലനമുണ്ടായാല്‍ ട്രാന്‍സ്പോണ്ടറുകള്‍ തമ്മിലുള്ള സിഗ്നല്ദൂരവും വൈകുമെന്നതായിരുന്നു കണക്കുകൂട്ടല്‍. ഒരു വര്‍ഷത്തേക്ക് യാതൊന്നും സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം മേയ് 12 മുതല്‍ 20 വരെ അസാധാരണമാം വിധം പര്‍വതത്തിന്റെ ഒരു ഭാഗം കടലിന്നടിയിലേക്കു താഴ്ന്നു.
അതായത്, ഏകദേശം നാലു സെന്റിമീറ്റര്‍. അതോടെ ഒരു കാര്യം വ്യക്തമായി. ഏറ്റ്നയുടെ തെക്കുകിഴക്കന്‍ ഭാഗം ഭൂഗുരുത്വബലം കാരണം അസ്ഥിരമായിരിക്കുന്നു. ഏതു നിമിഷം വേണെങ്കിലും ഈ ഭാഗം സമുദ്രത്തിലേക്കു തകര്‍ന്നു വീഴാം, അല്ലെങ്കില്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലാം! ഈ ചലനത്തിനു മാഗ്മയുമായി യാതൊരു ബന്ധവുമില്ലതാനും.
പര്‍വതത്തിന്റെ തെക്കന്‍ഭാഗം തകര്‍ന്നാല്‍ വന്‍തോതില്‍ മാഗ്മയും പാറക്കൂട്ടവുമായിരിക്കും സമുദ്രത്തിലേക്കു വീഴുക. മൊത്തം മെഡിറ്ററേനിയന്‍ പ്രദേശത്തെയും ബാധിക്കുന്ന വിധം പടുകൂറ്റന്‍ സൂനാമിയായിരിക്കും ഇതിന്റെ ഫലം. 9843 അടി ഉയരമുള്ള മൗണ്ട് ഏറ്റ്ന ലോകത്തിലെ ഏറ്റവും സജീവ അഗ്നിപര്‍വതങ്ങളിലൊന്നാണ്. നിലവിലെ പര്‍വതത്തിന്റെ പതിയെയുള്ള ചലനം പേടിപ്പിക്കുന്നതല്ല.
എന്നാല്‍ പര്‍വതത്തിന്റെ തെക്കന്‍ഭാഗം അസ്ഥിരമായ നിലയ്ക്ക് ഏതുനിമിഷവും ഒരു വന്‍ ദുരന്തം തന്നെ സംഭവിക്കാം. മെഡിറ്ററേനിയന്‍ കടലിനോടു ചേര്‍ന്നുള്ള സിസിലിയുടെ പ്രദേശങ്ങളെയായിരിക്കും സൂനാമി ഏറ്റവുമധികം ബാധിക്കുക. നിലവിലെ സാഹചര്യത്തില്‍ ഏറ്റ്നയുടെ തെക്കന്‍ ഭാഗത്തെ ചലനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനാണു ഗവേഷകരുടെ തീരുമാനം.വിശദമായ പഠനം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.