ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിൽ വിദേശികളെ മാറ്റിപാർപ്പിക്കാൻ പതിനായിരം ചതുരശ്ര മീറ്ററിൽ താമസ കേന്ദ്രം തയ്യാറാകുന്നു. ഇൻഡസ്ട്രിയൽ സിറ്റി, നഗരസഭ, ചേമ്പർ ഓഫ് കൊമേഴ്സ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങൾ സഹകരിച്ചാണ് താൽകാലിക പാർപ്പിടം ഒരുങ്ങുന്നത്.
കോവിഡ് 19 പ്രതിരോധിക്കുന്നതിനു താത്കാലിക താമസ കേന്ദ്രം ഒരുക്കാൻ കിഴക്കൻ പ്രവിശ്യാ ഗവർണർ സഊദ് ബിൻ നായിഫ് രാജകുമാരൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയുന്നു. വ്യവസായ മേഖലയിലുള്ള 202 കെട്ടിടങ്ങളും തയ്യാറാകുകയാണ്. ഇതുവഴി 25000 തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ കഴിയും.
പ്രവിശ്യയിലെ സർക്കാർ സ്കൂളുകളും വിദേശികളെ പാർപ്പിക്കുന്നതിനു തയ്യാറാക്കിയിരുന്നു. ദമ്മാമിൽ 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.148 പേര്‍ക്കു രോഗം സുഖപ്പെട്ടു.സൗദിയിൽ പുതുതായി 1289 പേർക്കു കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 18811 ആയി ഉയർന്നു.
5 പേർ കൂടി രോഗം ബാധിച്ച് മരണപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 144 ആയി. 174 പേർ രോഗവിമുക്തി നേടി. രോഗവിമുക്തിനേടിയവരുടെ എണ്ണം 2531 ആയി. ചികിത്സയിൽ കഴിയുന്ന 114 പേരുടെ അവസ്ഥ ഗുരുതരമാണ്.