തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനായുള്ള നോർക്കയുടെ രജിസ്ട്രേഷൻ തുടങ്ങിയ ആദ്യ രണ്ട് മണിക്കൂറിൽ തന്നെ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തോളം പേർ. തിങ്കളാഴ്ച രാവിലെ ആറര വരെ 1.47 ലക്ഷം പേരാണ് നോർക്കയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തത്.
പ്രവാസികളെ തിരികെ കൊണ്ടുവരുന്നവരുടെ കാര്യത്തിൽ അതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്ര സർക്കാർ പ്രാരംഭ ചർച്ചകൾ ആരംഭിച്ചതോടെയാണ് നോർക്ക റൂട്ട്സ് മടങ്ങിവരാൻ താത്പര്യപ്പെടുന്നവരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്.
കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് ഒരു ലക്ഷം പേരെങ്കിലും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ ആദ്യ മണിക്കൂറിൽ തന്നെ ഒന്നര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തതോടെ പ്രവാസികളുടെ വൻ തോതിലുള്ള മടങ്ങി വരവ് കേരളത്തിലുണ്ടാവുമെന്ന് വ്യക്തമായി.www.registernorkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ.
ഇന്നലെ രാത്രി ആരംഭിക്കും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും സാങ്കേതിക കാരണങ്ങളെ തുടർന്ന് ഏറെ വൈകിയാണ് രജിസ്ട്രേഷൻ ആരംഭിക്കാനായത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യ പരിഗണന എന്നൊന്ന് ഇല്ലെന്നും, അതിനാൽ ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഗർഭിണികൾ, പലതരം രോഗമുള്ളവര്ഡ, സന്ദർശക വിസയിൽ പോയവർ എന്നിവർക്കാകും മുൻഗണന നൽകുക.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷനും ഉടൻ ആരംഭിക്കും.