റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയിൽ വാഹനയാത്ര നിയന്ത്രണവിധേയയമാക്കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. കർഫ്യൂവിലെ ഇളവ് സമയം അവസാനിക്കുന്ന വൈകീട്ട് മൂന്ന് മുതൽ പുറത്തിറങ്ങാൻ നിലവിൽ ഉപയോഗിക്കുന്ന രേഖകൾ ഇനി മതിയാകില്ല. നാളെ മുതൽ റിയാദിൽ ഏകീകൃത പാസ് സംവിധാനം പ്രാബല്യത്തിലാകും.
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയത്ത് പുറത്തിറങ്ങാൻ നൽകുന്ന പാസിൽ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം. ഈ രേഖയില്ലാതെ വൈകീട്ട് മൂന്ന് മുതൽ പുറത്തിറങ്ങിയാൽ കർഫ്യൂവിൽ ഇളവനുവദിച്ചവർക്ക് പോലും പതിനായിരം റിയാൽ പിഴയടക്കേണ്ടി വരും. ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനികളിലേയും ബസുകളിലേയും ഡ്രൈവർമാർക്ക് മാത്രം പാസ് മതി.
ബസിലും വാനിലും ഉള്ളവർക്കെല്ലാം വേണ്ടതില്ല. എന്നാൽ ഒറ്റക്ക് സഞ്ചരിക്കുകയാണെങ്കിലും പാസ് വേണം. മന്ത്രാലയം നേരത്തെ നൽകിയ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് വാഹനത്തിൽ പകുതി പേരെ മാത്രമേ കയറ്റാവൂ. രാവിലെ ആറ് മുതൽ മൂന്ന് വരെയുള്ള സമയപരിധിയിലും തൊഴിൽ രേഖകളുള്ളവർക്കേ പുറത്ത് പോകാനാകൂ. അത്യാവശ്യ ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയവർ കറങ്ങി നടന്നാലും പിഴവീഴും.
അവശ്യ വസ്തുക്കൾ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേർക്ക് ഇന്ന് പിഴ ലഭിച്ചു. പ്രവാസികളടക്കം നിരവധി പേരുടെ ഇഖാമയുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം എടുത്തിട്ടുണ്ട്. ഇതിലേക്ക് പിന്നീട് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. മതിയായ രേഖകളോടെയാണ് പുറത്തിറങ്ങിയതെങ്കിൽ പിഴക്കെതിരെ അബ്ഷീർ വഴി തന്നെ അപ്പീൽ നൽകാം.
രാവിലെ അത്യാവശ്യ വസ്തുക്കൾ വാങ്ങി പെട്ടെന്ന് റൂമിലേക്ക് അണയുകയാണിപ്പോൾ എല്ലാവരും. പൊടുന്നനെയാണ് പലഭാഗത്തും സുരക്ഷാ വിഭാഗം എത്തുന്നത്. ഇതോടെ പുറത്ത് നിൽക്കുകയായിരുന്ന പലരും പെട്ടു. മദീനയിൽ അതിരാവിലെ പുറത്തിറങ്ങി വസ്തുക്കൾ വാങ്ങി വീടണയുകയാണ് ജനങ്ങൾ. ചിലർ നേരത്തെ ദിവസങ്ങൾക്കുള്ള ഭക്ഷണം വാങ്ങിവെച്ചതിനാൽ പുറത്തിറങ്ങുന്നുമില്ല. പരമാവധി അകത്തിരിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം.