റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര നിതാഖത്തിന്റെ സുപ്രധാനഘട്ടത്തിന് തുടക്കമായി. ഓട്ടോ മൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നീ മേഖലകളിലാണ് സമഗ്ര നിതാഖാത് നടപ്പാക്കുന്നത്. ഇതോടെ മലയാളികളുള്‍പ്പെടെയുളള 70 ശതമാനം വിദേശികള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഓഡിറ്റിങ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് മാറാമെന്ന സാധ്യതയാണ് ഇവരുടെ ഏകപ്രതീക്ഷ. അതും ഈ മേഖലകളില്‍ യോഗ്യതയും പരിചയവുമുളളവര്‍ക്ക് മാത്രം. ഇങ്ങനെ മാറണമെങ്കില്‍ സ്പോണ്സറോ കമ്പനിയോ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റേതായിരിക്കും. നിയമംലംഘിച്ച് ജോലിയില്‍ തുടര്‍ന്നാല്‍ 20,000 റിയാല്‍ (ഏകദേശം 3,90,000 രൂപ) വരെ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൗദിയിലെ വ്യാപാരമേഖലയില്‍ 65 ശതമാനവും വിദേശികളാണ്. ഏകദേശം 12.30 ലക്ഷം വിദേശികളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ 3.40 ലക്ഷം സ്ഥാപനങ്ങളും മൊത്തവ്യാപാര മേഖലയില്‍ 35000ലേറെ സ്ഥാപനങ്ങളും സൗദിയിലുണ്ട്. വാഹനമേഖലയിലെ 95,000 സ്ഥാപനങ്ങളിലായി വിപണി, റിപ്പയറിങ് മേഖലകളില്‍ നാലു ലക്ഷത്തിലേറെപ്പേരും ജോലിചെയ്യുന്നു. 70 ശതമാനത്തോളം പേരുടെ ജോലി നഷ്ടമാകുന്നതോടെ ലക്ഷക്കണക്കിന് വിദേശികളാകും മടങ്ങേണ്ടി വരുന്നത്.
സൗദിയില്‍ 10 ലക്ഷത്തിലേറെ മലയാളികളില്‍ 70 ശതമാനം ചെറുകിടസ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. സ്വദേശിവത്കരണത്തിലും ലെവി പരിഷ്കാരത്തിലും പിടിച്ചുനില്ക്കാന് കഴിയാതെ ധാരാളം മലയാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതാണ് സൂചന.