തിരുവനന്തപുരം; ശാര്‍ക്കര ബൈപ്പാസിനടുത്ത് മൂന്നരയേക്കറിലായി നിലകൊള്ളുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തികഞ്ഞ അനാസ്ഥയില്‍ ജീര്‍ണിച്ച് നിലംപൊത്താറായി നില്‍ക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കൊട്ടാരം തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിച്ചതാണ്. വിശാലമായ ഉമ്മറവും അഞ്ച് മുറികളുമുണ്ടായിരുന്ന ഈ കെട്ടിടം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ഓടിളകി കഴുക്കോല് ദ്രവിച്ച അവസ്ഥയിലാണ് ഇപ്പോള്‍. കൊട്ടാരം മുഴുവന്‍ കാടുകയറിയതിനാല്‍ വിഷപ്പാമ്പുകളുടെ പ്രജനനകേന്ദ്രമായി മാറുകയാണ് ഇവിടം.അതിനാല്‍ സമീപ പ്രദേശങ്ങളിലെ വീട്ടുകാരും ഭീതിയിലാണ്.
ഈ കൊട്ടാരം ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ അരങ്ങേറുന്ന കാളി നാടകത്തിനും ഉത്സവ ചമയവിളക്കിലും പങ്കെടുക്കുന്ന രാജ കുടുംബാംഗങ്ങളുടെ വിശ്രമകേന്ദ്രമായിരുന്നു. രാജഭരണം അവസാനിച്ചപ്പോള്‍ കൊട്ടാരവും വസ്തുവകകളും ക്ഷേത്രത്തോട് ചേരുകയും ഉടമസ്ഥാവകാശം ക്ഷേത്രഭരണകര്ത്താക്കളായ ദേവസ്വം ബോര്‍ഡിന്റെ കീഴിലുമായി. 41 വര്‍ഷക്കാലം ദേവസ്വംവക ഭഗവതിക്കൊട്ടാരം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനായി പ്രവര്‍ത്തിക്കുമ്പോള്‍ പോലും മതിയായ അറ്റകുറ്റപ്പണികള്‍ ഇവിടെ നടത്തിയിരുന്നില്ല.
നാലുവര്‍ഷം മുന്‍പ് ദേവസ്വം ആനകളെ തളയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് രണ്ട് ആനത്തറികള്‍ ഇവിടെ നിര്‍മിച്ചു. എന്നാല്‍, ആനത്തറികള്ക്ക് അവശ്യംവേണ്ട അടിസ്ഥാന സൗകര്യത്തിന്റെ കുറവുകാരണം ആനകളെ ഇവിടെ ബന്ധിക്കാന്‍ കഴിയാതെവന്നു. ഇപ്പോള്‍ കൊട്ടാര വളപ്പിലേക്ക് പ്രവേശിച്ചാല്‍ എതിരേല്ക്കുന്നത് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചിരുന്നപ്പോഴുള്ള തൊണ്ടി വാഹനങ്ങളുടെ തുരുമ്പുമലകളാണ്. കൊട്ടാരത്തിന്റെ അവശേഷിക്കുന്ന ഭാഗമെങ്കിലും സംരക്ഷിക്കണമെന്നുള്ളതാണ് ഭക്തരുടെ ഇപ്പോഴത്തെ ആവശ്യം.