തിരുവനന്തപുരം: ബസ് ബോഡി വര്‍ക്ഷോപ്പില്‍ 265 സ്ഥിരജീവനക്കാര്‍ അധികമാണെന്നും താത്കാലിക ജീവനക്കാരെ നിലനിര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലെന്നും കെഎസ്ആര്‍ടിസി. മാനേജ്മെന്റ് ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്കി. താത്കാലിക ജീവനക്കാരെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് തൊഴിലാളിസംഘടനകള്‍ സമരത്തിനൊരുങ്ങവേയാണ് ഇത്.
ബസ് കോച്ച് നിര്‍മിക്കാന്‍ നിയോഗിച്ചിരുന്ന ബ്ലാക്സ്മിത്ത് വിഭാഗത്തിലെ സ്ഥിരജീവനക്കാരുടെ പുനര്‍വിന്യാസമാണ് പ്രതിഷേധത്തിനിടയാക്കിയത്. സ്ഥിരജീവനക്കാരില്‍ 265 പേര് ജോലി ചെയ്യാതെ ശമ്പളം വാങ്ങുകയാണെന്ന് കണ്ടെത്തി.
നാല് റീജണല്‍ വര്‍ക്ഷോപ്പുകളിലായി 448 സ്ഥിരം ബ്ലാക്സ്മിത്തുകളുണ്ടായിരുന്നു. കോച്ച് നിര്മാണമുണ്ടായിരുന്നപ്പോള് ഇവരെ സഹായിക്കാന്‍ 126 താത്കാലിക ജീവനക്കാരെയും നിയോഗിച്ചു. ലാഭകരമല്ലാത്തതിനാല്‍ കോച്ച് നിര്‍മാണം നിര്‍ത്തി. സ്ഥിര ജീവനക്കാരില്‍ 183 പേരെ വിവിധ ജില്ലകളിലെ വര്‍ക്ഷോപ്പുകളില്‍ വിന്യസിച്ചു. ശേഷിക്കുന്ന 265 സ്ഥിര ജീവനക്കാര്‍ ഇപ്പോഴും റീജണല്‍ വര്ക്ഷോപ്പുകളിലുണ്ട്.
ഇവരെ ഡിപ്പോകളിലേക്ക് വിന്യസിക്കുമ്പോള്‍ അവിടെയുള്ള താത്കാലിക ജീവനക്കാരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടിവരും. ഇത്തരത്തില്‍ 134 താത്കാലിക ബ്ലാക്സ്മിത്തുകളെയും ഒമ്പത് അപ്ഹോള്‍സ്റ്ററി ജീവനക്കാരെയും മാറ്റേണ്ടിവന്നു. ജീവനക്കാരെ ആവശ്യമുള്ളപ്പോള്‍ ഇവര്‍ക്ക് അവസരം നല്‍കും. ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സുള്ളവര്‍ക്ക് താത്കാലികമായി ആ തസ്തികകളില്‍ നിയമനം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരം ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ഒമ്പതില്‍നിന്ന് അഞ്ചായി കുറയ്ക്കണം. ഇതിന് സ്ഥിരജീവനക്കാരുടെ പുനര്‍വിന്യാസം അനിവാര്യമാണ്.
2173 താത്കാലിക ജീവനക്കാരെ ഒഴിവാക്കുന്നുവെന്ന വാദം തെറ്റാണെന്നും കെ.എസ്.ആര്.ടി.സി. അറിയിച്ചു. ഡ്രൈവര്‍ തസ്തികയില്‍ ഇപ്പോഴും ജീവനക്കാരുടെ കുറവുണ്ട്. നാലുമാസത്തിനിടെ പഴയ പിഎസ്സി പട്ടികയില്‍നിന്ന് 1175 പേരെ താത്കാലികമായി നിയമിച്ചിട്ടുണ്ട്.