ആലപ്പുഴ: സംസ്ഥാനത്തെ പ്രളയകെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടതില്‍ കണ്ണീരൊഴുക്കി കഴിയുന്നവരും, നഷ്ടപ്പെട്ടത് വീണ്ടെടുക്കാം ജീവന് നിലനിര്‍ത്തിയതില്‍ സന്തോഷമെന്നു കരുതുന്നവരുമാണ് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയകെടുതിയില്‍ വന്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് കുട്ടനാട്ടിലാണ്. ആലപ്പുഴ തീര്‍ത്തും വെള്ളത്തിനടിയിലായി എന്നു വേണം പറയാന്‍. ഇവിടുത്ത ദുരിതാശ്വാസ ക്യാംപില്‍ നിന്നും ഒരച്ഛന്റെ വേവലാതിയാണ് പുറത്തു വരുന്നത്.
സ്വന്തമെന്നു പറയാനുള്ള ആകെ സമ്പാദ്യമാണ് കരുണാകരന്(76) മകന്. പ്രളയം വന്ന് വീട് ഉള്‍പ്പടെ പോയപ്പോള്‍ ഇദ്ദേഹത്തിന് ബാക്കിയായി കൈയ്യിലുണ്ടായിരുന്നത് ഒരു തുണ്ട് കടലാസ് മാത്രമാണ്. ആ പേപ്പറില്‍ മകന്റെ നമ്പറും. ഇതാണ് മകന്റെ നമ്പര്‍ എവിടെയാണെന്ന് വിളിച്ചു ചോദിക്കാമോ എന്ന് കരുണാകരന് ആദിയോടെ പറയുന്നു. ചെങ്ങന്നൂരിലേക്കു പോയ മകനെയും കുടുംബത്തെയും കാത്ത് വീട്ടിലിരുന്ന കരുണാകരന് ഇപ്പോള്‍ പ്രളയദുരിതം നീന്തിക്കയറിയ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്യാംപിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂരിലെ പ്രളയ ദുരിതമറിഞ്ഞ് മകന് ബിജു നെടുമുടി പൊങ്ങയിലെ കായല്പറമ്പ് വീട്ടില്‍നിന്നു ചെങ്ങന്നൂരിലെ മറ്റ് കുടുംബാംഗങ്ങളുടെ അടുത്തേക്കു പോയത്.
വീട്ടില്‍ വെള്ളം പടിക്കൊപ്പമെത്തിയ സാഹചര്യത്തില്‍ അമ്മ ലീലയെയും ഭാര്യ അനിലയെയും എട്ടുമാസം പ്രായമുള്ള മകള്‍ ഐശ്വര്യയെയും അഞ്ച് വയസ്സുകാരി അമൃതയെയും നേരത്തേതന്നെ ചെങ്ങന്നൂരിലെ ബന്ധുവീട്ടിലേക്കു മാറ്റുകയായിരുന്നു. ഇവിടെനിന്ന് ഇവരെ രക്ഷിച്ചു മടങ്ങി വരുമെന്നു പറഞ്ഞുപോയ മകനും മറ്റു ബന്ധുക്കളും ഇപ്പോള്‍ എവിടെയാണെന്ന ആധിയിലാണ് കരുണാകരന്. ശനിയാഴ്ചയാണ് പൊങ്ങയിലെ വീട് വെള്ളത്തില്‍ മുങ്ങിയത്.
തനിച്ചായ കരുണാകരന് വെള്ളത്തിലൂടെ നടന്നും നീന്തിയുമാണ് ചമ്പക്കുളത്തെത്തിയത്. ഇവിടെനിന്നും വള്ളത്തില്‍ കരുണാകരനെ തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചു. തുണ്ടു കടലാസിലെഴുതിയ മകന്റെയും മറ്റ് ബന്ധുക്കളുടേയും ഫോണ്‍ നമ്പരുകളിലേക്ക് പലരുടെയും ഫോണില്‍നിന്നു വിളിച്ചിട്ടും ഫലമില്ല. അവരെക്കുറിച്ചറിഞ്ഞോ എന്ന ചോദ്യവുമായി ആള്‍ക്കൂട്ടത്തിനിടയില്‍ കാതുകൂര്‍പ്പിക്കുകയാണ് കരുണാകരന്.