കൊച്ചി: പ്രളയക്കെടുതിയിലായ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. കേരളം അടിയന്തിരമായി 2000 കോടി ആവശ്യപ്പെട്ടെങ്കിലും 500 കോടി മാത്രമാണ് അനുവദിച്ചത്. 20000 കോടി രൂപയുടെ നാശ നഷ്ടമാണ് നിലവില്‍ കണക്കാക്കുന്നത്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രളയബാധിത മേഖലകളുടെ വ്യോമനിരീക്ഷണത്തിനായി പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടു.ഗവര്‍ണര്‍, മുഖ്യമന്ത്രി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ മോഡിയോടൊപ്പമുണ്ട്. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് നരേന്ദ്ര മോഡി എത്തിയത്.
ഇതിനിടെ, ദുരിതത്തിന് നേരിയ ആശ്വാസമായി ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചു. ഭക്ഷണവിതരണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയില്‍നിന്നു ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ചു. എന്നാല്‍ വെള്ളക്കെട്ട് മാറിയിട്ടില്ല. അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ചെങ്ങന്നൂരിലും തിരുവല്ലയിലും ആറന്മുളയിലും കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. പ്രളയത്തില്‍ ചെങ്ങന്നൂര്‍, തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവഗുരുതരം. ഭക്ഷണമില്ലാതെ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. രോഗികളും ഗര്‍ഭിണികളും മരുന്നുപോലുമില്ലാത്ത അവസ്ഥയിലാണ്.