കൊച്ചി: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും നൽകണമെന്ന ബൈബിൾ വാക്യം ആമുഖമായി ഉദ്ധരിച്ചുകൊണ്ട് സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് കേരളഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്
ശമ്പള വരുമാനമുണ്ടെങ്കിൽ ടി.ഡി.എസ് ബാധകമാകുമെന്നും ജീവിതാന്തസ്സിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിച്ചിട്ടില്ലെന്നും .ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാകില്ലെന്നും കോടതി പറഞ്ഞു.
സിംഗിൾ ജഡ്ജിയുടെ സമാന ഉത്തരവിനെതിരെ സിസ്റ്റർ മേരി ലൂസിറ്റ നൽകിയതുൾപ്പെടെ 49 അപ്പീലുകൾ തള്ളിയാണ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്ത് സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അപ്പീൽ ഭാഗം വാദിച്ചു. എന്നാൽ, ശമ്പളവും പെൻഷനും ഗ്രാറ്റ്വിറ്റിയും പറ്റുന്ന വൈദികരും കന്യാസ്ത്രീകളും സർക്കാർ ജീവനക്കാരാണെന്ന് നികുതി വകുപ്പ് വാദിച്ചു. മറ്റേതെങ്കിലും നികുതിയിളവിന് അർഹതയുണ്ടെങ്കിൽ ടി.ഡി.എസ് ഒഴിവാക്കുകയല്ല, റീഫണ്ട് ആണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി അറിയിച്ചു.