പത്തനംതിട്ട: ലോകത്തെ മുഴുവൻ വിറപ്പിച്ച് മരണം വിതയ്ക്കുന്ന മഹാമാരിയായ കോവിഡ് 19 ന്റെ വ്യാപനം തടയാൻ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ ഈ മാസം 14 ന് അവസാനിക്കും. എന്നാൽ 14ന് തന്നെ ലോക്ഡൗൺ വിലവലിക്കുമെന്ന് ഒരുറപ്പുമില്ല .
അതേ സമയം ലോക്ഡൗണിനു ശേഷം നാട്ടിലേക്കു പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത അതിഥി തൊഴിലാളികളിൽ സീറ്റ് ഉറപ്പായവർ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്ന പൊലീസ് അനൗൺസ്മെന്റ് കേട്ട തൊഴിലാളികൾ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങി. പത്തനംതിട്ട നഗരത്തിന്റെ പല ഭാഗത്തും അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കറങ്ങുന്നതു കണ്ട് പൊലീസിന് ആദ്യം കാര്യം പിടികിട്ടിയില്ല.
പൊലീസ് ചോദിച്ചപ്പോൾ, അക്ഷയ സെന്റർ എവിടെ? പൊലീസ് സ്റ്റേഷൻ എവിടെ? തുടങ്ങിയ മറു ചോദ്യങ്ങളായിരുന്നു മറുപടി. കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. പൊലീസ് അനൗൺസ്മെന്റ് കേട്ടവർക്കു മനസിലായത് 14നു ശേഷം ലോക്ഡൗൺ പിൻവലിക്കുമെന്നും ട്രെയിൻ ടിക്കറ്റ് വേണ്ടവർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമാണ്.
ടിക്കറ്റ് കൺഫോം ആയവർ യാത്രയ്ക്ക് ഒരുങ്ങുക, മറ്റുള്ളവർ പൊലീസുമായി ബന്ധപ്പെടുക എന്നാണ് അനൗൺസ് ചെയ്തതെന്നു തൊഴിലാളികൾ പറഞ്ഞു. ടിക്കറ്റ് കൺഫോം ആകാത്തവരാണ് സീറ്റ് റിസർവ് ചെയ്യാനായി പൊലീസ് സ്റ്റേഷനും അക്ഷയ സെന്ററും തേടി ഇറങ്ങിയത്.
തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിച്ച പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് തൊഴിലാളികളെ തിരികെ അവരുടെ വീടുകളിലേക്ക് അയച്ചത്. പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവന്റെ നിർദേശത്തെ തുടർന്നാണ് അനൗൺസ്മെന്റ് വാഹനം കണ്ണങ്കര, വലഞ്ചുഴി ഭാഗത്ത് രാവിലെ മുതൽ ഓടിയത്. അനൗൺസ്മെന്റിൽ സംഭവിച്ച പിശകാണെന്നും തൊഴിലാളികൾക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നും ഡിവൈഎസ്പി പറഞ്ഞു. പൊലീസ് നൽകിയ വിവരങ്ങളാണ് അനൗൺസ്മെന്റിലൂടെ അറിയിച്ചതെന്നു മൈക്ക് സിസ്റ്റം ഉടമ പറഞ്ഞു. ഹിന്ദി അറിയാവുന്ന ആൾ തന്നെയാണ് അനൗൺസ് ചെയ്തത്.