തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിച്ചുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ. കരമന കാലടി, ഇളംതെങ്ങ് രജനി നിവാസിൽ രഞ്ജിത്ത്(38)നെയാണ് ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തത്. അമൽ ജ്യോതി രഞ്ജിത്ത് എന്ന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് കഴിഞ്ഞ ദിവസം രാത്രി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇത് തിരുവനന്തപുരം ജില്ലയിൽ പരിഭ്രാന്തി പടർത്തിയിരുന്നു. വിവരം അറിഞ്ഞ ഫോർട്ട് പോലീസ് ഞായറാഴ്ച രാത്രി തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണിയാൾ.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. 8 പേർ ദുബായിൽനിന്ന് എത്തിയവരാണ്. ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോ ആൾക്കാരിലും രോഗം കണ്ടെത്തി. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു മാത്രം 164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4516 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 3,331 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉൾക്കൊണ്ടുള്ള ഇടപെടലാണു വേണ്ടത്. എന്നാൽ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നലെ തന്നെ ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.