തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവുകാരികളായ സന്ധ്യയും ശില്പയും ജയില്‍ ചാടിയത് ജാമ്യംകിട്ടില്ലെന്ന് പേടിച്ച്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സന്ധ്യയും ശില്പമോളും ജയില്‍ ചാടിയത്. എന്നാല്‍ ഗുരുതരമായ കുറ്റങ്ങളല്ല ഇരുവര്‍ക്കുമെതിരേ ഉണ്ടായിരുന്നത്.
ബന്ധുക്കള്‍ കൈയൊഴിഞ്ഞതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന ഭീതിയിലായിരുന്നു ഇരുവരും. ഇതിനിടെ അടുത്തെങ്ങും ജാമ്യം ലഭിക്കില്ലെന്ന് സഹതടവുകാര്‍ പറയുകയും ചെയ്തു. അഭിഭാഷകനില്‍ നിന്നും ഇത്തരമൊരു നിയമോപദേശം ലഭിച്ചതായും ഇരുവരും പോലീസിനോട് പറഞ്ഞു.
ഇതോടെയാണ് ഇരുവരും രക്ഷപ്പെടാനുള്ള ശ്രമം നടത്തി തുടങ്ങിയത്. ജയിലിലെ മുകള്‍നിലയിലുള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നാല്‍ ജയില്‍പരിസരം വ്യക്തമായി കാണാം. ഇതിലൂടെയാണ് ഒരുവശത്തെ മതിലിന് ഉയരം കുറവാണെന്ന് മനസ്സിലാക്കിയത്. ഒരാഴ്ചയിലേറെ ഇരുവരും പരിസരം നിരീക്ഷിച്ചു. പിന്നീട് ജയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധകുറയുന്ന സമയവും മനസ്സിലാക്കി. ജയിലിനുള്ളില്‍നിന്ന് സംഘടിപ്പിച്ച സാരി ഉപയോഗിച്ചാണ് ചാടിയത്. ബയോഗ്യാസ് പ്ലാന്റിന് സമീപം ഉപയോഗിക്കാതെ കിടന്ന ഇരുമ്പുകമ്പി ചാരി മതിലില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഓട്ടോഡ്രൈവറുടെ ഇടപെടല്‍മൂലമാണ് രണ്ട് തടവുകാരെയും പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ ജയില്‍ചാടിയ സന്ധ്യയും ശില്പയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കാണ് ആദ്യം എത്തിയത്. പിന്നീട് രോഗികളുടെ കൂട്ടിരിപ്പുകാരുടെ വസ്ത്രം മോഷ്ടിച്ചു വേഷംമാറി. കുഞ്ഞിന് മരുന്നുവാങ്ങാന്‍ പണമില്ലെന്നു പറഞ്ഞ് ആശുപത്രിക്കുള്ളില്‍ പിരിവ് നടത്തി.
പിന്നീട് കാപ്പിലെത്തി ബാഹുലേയന്റെ ഓട്ടോറിക്ഷയില്‍ കയറി. പാരിപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബാഹുലേയന്റെ ഫോണ്‍വാങ്ങി ശില്പ സഹോദരനെ വിളിച്ചു. എന്നാല്‍, സഹോദരന് സഹായിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കാമുകന് രാഹുലിനെ വിളിച്ചു. പാലോട് ചെന്നാല്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു.
ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാഹുലേയന് സ്ത്രീകള്‍ ഇറങ്ങിയശേഷം രാഹുലിനെ ഫോണ്‍ ചെയ്തു. ഇരുവരും ജയില്‍ ചാടിയവരാണെന്ന് രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിനിടെ യുവതികള്‍ പാലോട് എത്താനുള്ള ശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പാലോട് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തു. രാഹുലിനെ തേടി ശില്പ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.