തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് നഷ്ടമായത് രണ്ടേമുക്കാല്‍ കോടി തൊഴില്‍ ദിനം. സംസ്ഥാന ലേബര്‍ കമീഷണറേറ്റിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് വിവരം വ്യക്തമാക്കുന്നത്. ചില മേഖലകളില്‍ ഇപ്പോഴും തൊഴില്‍ പുനരാരംഭിക്കാനായിട്ടില്ലെന്ന് തൊഴില്‍മന്ത്രിക്ക് ലേബര്‍ കമീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയം ആരംഭിച്ച ആഗസ്ത് 15ന് ശേഷം സംസ്ഥാനത്ത് 2,78,82,874 തൊഴില്‍ദിനം നഷ്ടപ്പെട്ടു. ഇത്രയും തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം കണക്കാക്കിയിട്ടില്ല. തൊഴിലാളിയുടെ ഒരുദിവസത്തെ ശരാശരി കൂലി 500 രൂപ എന്ന് കണക്കാക്കിയാല്‍തന്നെ വരുമാന നഷ്ടം 1400 കോടിയോളം വരും. 12,80,416 തൊഴിലാളികളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചു.
ഏറ്റവുമധികം തൊഴില്‍ദിനം നഷ്ടപ്പെട്ടത് നിര്‍മ്മാണമേഖലയിലാണ്. 16 ദിവസമാണ് നിര്‍മ്മാണമേഖല സ്തംഭിച്ചത്. 9572916 തൊഴില്‍ദിനം കുറഞ്ഞു. 1693770 പേരില്‍ 610486 പേരെ നേരിട്ട് പ്രളയം ബാധിച്ചു. തൊഴില്‍ നഷ്ടത്തില്‍ കാര്‍ഷിക മേഖലയാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായി 33 ദിവസമാണ് കാര്‍ഷികവൃത്തി പൂര്‍ണമായും നിലച്ചത്.
ഇതേത്തുടര്‍ന്ന് 1,33,66,368 തൊഴില്‍ദിനം കുറഞ്ഞു. കാര്‍ഷികമേഖലയില്‍ 403682 തൊഴിലാളികളെ പ്രളയം നേരിട്ട് ബാധിച്ചു. മറ്റ് പല മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. പല ജില്ലകളിലും ചുമട്ടുതൊഴിലാളി മേഖലയില്‍ തുടര്‍ച്ചയായി 54 ദിവസത്തോളം തൊഴിലില്ലാത്ത സ്ഥിതിയുണ്ടായി.
കൈത്തറി മേഖലയില്‍ 42 ദിവസത്തോളവും കള്ളുചെത്ത് വ്യവസായ മേഖലയില്‍ 35 ദിവസവും കശുവണ്ടി മേഖലയില്‍ 19 ദിവസവും മോട്ടോര്‍ വാഹന വ്യവസായ രംഗത്ത് 12 ദിവസവും തുടര്‍ച്ചയായി പണിയില്ലാത്ത സ്ഥിതിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.