ന്യൂഡല്‍ഹി: വിവിഐപി ചാര്‍ട്ടര്‍ വിമാനസര്‍വീസുകളില്‍ സര്‍ക്കാരില്‍നിന്ന് എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 1146.86 കോടി രൂപ. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരുടെ യാത്രയ്ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ ആളുകളെ ഒഴിപ്പിക്കുന്നതിനും ഒക്കെയായി വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ നല്കാനുള്ളതാണ് തുക.
പത്തുവര്‍ഷത്തോളം പഴക്കമുള്ള ബില്ലുകള്‍വരെ കുടിശ്ശികയിലുണ്ട്. റിട്ട. കമഡോര്‍ ലോകേഷ് ബാത്രയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സെപ്റ്റംബര്‍ 26-നാണ് എയര്‍ ഇന്ത്യ മറുപടി നല്‍കിയത്.
വിവിധ മന്ത്രാലയങ്ങള്‍ നല്‍കാനുള്ള തുക:
* പ്രതിരോധമന്ത്രാലയം – 211.17 കോടിരൂപ
* ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, പിഎംഒ – 543.18 കോടിരൂപ
* വിദേശകാര്യ മന്ത്രാലയം – 392.33 കോടിരൂപ
കോമേഴ്സ്യല്‍ ജെറ്റുകള്‍ പരിഷ്കരിച്ചാണ് വിശിഷ്ടവ്യക്തികള്‍ക്കായുള്ള വിവിഐപി ചാര്‍ട്ടര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 2016-ലെ സിഎജി റിപ്പോര്‍ട്ടില്‍ എയര്‍ഇന്ത്യക്ക് സര്‍ക്കാരില്‍ നിന്നുള്ള ഈ കുടിശ്ശികയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍, കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. എയര്‍ഇന്ത്യക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവില്‍ കടമുണ്ട്.