കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ താരസംഘടന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ച് ബാബുരാജും ശ്വേതാ മേനോനും.
‘അമ്മ’യിൽ നിന്നും വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം. വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി.
വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്ന നിലപാട് ചില അംഗങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു. വിജയ് ബാബുവിന് 15 ദിവസത്തെ സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പുറത്താക്കരുതെന്നാണ് ആവശ്യം ഉയർന്നത്. ഈ ആവശ്യത്തിനെതിരെയാണ് ബാബു രാജും ശ്വേതാ മേനോനും രംഗത്ത് എത്തിയത്.
ഇന്നലെ ശ്വേതാ മേനോന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇന്ന് നടക്കുന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു വിജയ് ബാബു വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് നടക്കുന്ന യോഗത്തിൽ മോഹൻലാൽ പങ്കെടുത്തില്ല. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിൽ നടക്കുന്നതിനാൽ താരം സ്ഥലത്തില്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തത്.