ഇടുക്കി: മൂഴിയാര്‍ വനത്തില്‍ കൂട്ടം തെറ്റിയ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞ സംഭവം വാര്‍ത്തയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. ആനക്കുട്ടിയോടുള്ള അശാസ്ത്രീയമായ സമീപനമാണ് അതിന്റെ മരണകാരണമെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
അധികം ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ആനക്കുട്ടിയെ അശാസ്ത്രീയമായ രീതിയില്‍ കയറിട്ട് വലിച്ചിഴച്ച് പിടികൂടിയതാകാം കുട്ടിയാനയുടെ മരണത്തിനു പിന്നിലെന്നാണ് വിമര്‍ശകരുടെ വാദം. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു. കൂട്ടം തെറ്റിയതിന്റെ മാനസിക ആഘാതവും വനപാലകരുടെ സമീപനവും കുട്ടിയാനയെ ഭയപ്പെടുത്തിയിരിക്കാം എന്നാണ് ഇവരുടെ കണ്ടെത്തല്‍.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വലതു കാലിലും മുഖത്തും മുറിവേറ്റ നിലയില്‍ ആനക്കുട്ടിയെ മൂഴിയാര്‍ കക്കി റോഡില്‍ മൂഴിയാര്‍ ലുക്ക്ഔട്ടിനു സമീപം ആദ്യം കാണുന്നത്. സംഭവം അറിഞ്ഞ് വനപാലകര്‍ എത്തിയെങ്കിലും ഉച്ചയോടെ ആനക്കുട്ടി കാട്ടിലേക്കു കയറിപ്പോയി.
ഇതിനു ശേഷം പകല്‍ പല തവണ മൂഴിയാര്‍ കക്കി റോഡില്‍ ആനക്കുട്ടിയെ കണ്ടിരുന്നു. ആളുകളെ കാണുമ്പോള്‍ ഓടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചുകോയിക്കല്‍, പച്ചക്കാനം സ്റ്റേഷനുകളിലെ വനപാലകര്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച വൈകുന്നേരം കക്കിക്കു സമീപം അരണമുടിയില്‍ ആനക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
കോന്നി ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. ജയകുമാറിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആനയെ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസിനോടു ചേര്‍ന്നുള്ള ഹാളില്‍ എത്തിച്ച് പരിചരിക്കുന്നതിനിടെയായിരുന്നു മരണം. ശ്വാസകോശത്തില്‍ വെള്ളം കയറിയതിനാല്‍ പാലുകുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കിഴി കുത്തി ചൂട് നല്‍കിയും ഡ്രിപ് നല്‍കിയും ആനയുടെ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുകഴിഞ്ഞില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഒരു വയസ്സോളം വരുന്ന പിടിയാനക്കുട്ടി കൂട്ടം തെറ്റിയതോടെ ആരോഗ്യ സ്ഥിതി തീര്‍ത്തും ദുര്‍ബലമായിരുന്നു. പാലുകുടി നിലച്ചതോടെ പ്രതിരോധ ശേഷി തീര്‍ത്തും കുറഞ്ഞതായി ഡോ. ജയകുമാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജഡം മറവുചെയ്തു.