ചെറുതോണി: ഗവേഷക വിദ്യാർത്ഥിയായ ഇടുക്കി സ്വദേശിനി ദക്ഷിണ കൊറിയയിൽ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെയും മകൽ ലീജ ജോസ് ആണ് മരിച്ചത്. 28 വയസായിരുന്നു.
നാല് വർഷമായി ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്നു ലീജ. ഫെബ്രുവരിയിൽ അവധിക്ക് നാട്ടിൽ എത്തി. ഇതിനിടെ കോവിഡും ലോക്ഡൗണും ഒക്കെ വന്നതിനാൽ നിശ്ചയിച്ചിരുന്ന സമയം തിരികെ പോകാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ആറാം തീയതി കോഴ്സ് പൂർത്തിയാക്കാനായി ലീജ ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു.
സെപ്റ്റംബറിൽ വിസ കാലാവധി അവസാനിക്കുന്നതിനാൽ കോഴ്സ് പൂർത്തിയാക്കുന്നതിന് വേണ്ടി ആയിരുന്നു മടക്കം. കൊറിയയിൽ എത്തി 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞു. ക്വാറന്റീനിൽ കഴിയുന്നതിനിടെ ചെവി വേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല.
ക്വാറന്റീൻ അവസാനിച്ച ശേഷം ആശുപത്രിയിൽ എത്തി ചികിത്സ നടത്തിയെങ്കിലും കുറവുണ്ടായില്ല.
തുടർന്ന് നാട്ടിലേക്ക് തന്നെ തിരികെ പോരാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വിമാനത്താവളത്തിൽ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണം സംഭവിച്ചിരുന്നു.മൃതശരീരം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങൾ:ലീജോ,ലീനോ.