കണ്ണൂർ: ഇരിക്കൂർ ബ്ലാത്തൂരിൽ കോവിഡ് ബാധിച്ച് മരിച്ച കെപി സുനിലിന്റെ വേർപാട് നാടിന് നഷ്ടമാക്കിയത് മികച്ച കായിക തരത്തെയും സഹൃദയനെയും. ബ്ലാത്തൂർ തവളപ്പാറ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ സ്ഥിരം ഫുട്ബോൾ കളിക്കാരനായിരുന്നു സുനിൽ. അതുകൊണ്ടു തന്നെ വലിയൊരു സൗഹൃദ വലയവും ഉണ്ടായിരുന്നു.
ഇതാണ് പ്രാഥമിക സമ്പർക്ക പട്ടികയിലും സെക്കൻഡറി സമ്പർക്ക പട്ടികയിലും പെട്ടവുടെ എണ്ണം ഇത്രയും അധികമാവാൻ കാരണം. ചെറുപ്പം മുതൽ ഫുട്ബോളിൽ താല്പര്യമുണ്ടായിരുന്ന സുനിൽ ജോലി ലഭിച്ച ശേഷം അവധി കിട്ടുമ്പോളെല്ലാം നാട്ടിലെ മൈതാനിയിൽ കളിക്കാൻ എത്തിയിരുന്നു.
പനി ബാധിച്ച് അവശനായിരുന്നപ്പോഴും മൈതാനിയിൽ എത്തിയെങ്കിലും കളിക്കളത്തിൽ ഇറങ്ങാതെ കരയ്ക്കിരുന്ന് കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. നാട്ടിലെ വിവാഹ വീടുകളിലും ആദ്യാവസാനക്കാരനായി ഉണ്ടാവുമായിരുന്ന സുനിലിന്റെ വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്.
കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കിയതിനാൽ അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്ത വിഷമവും കൂട്ടുകാർ പങ്കിടുന്നു. പഠനത്തോട് താൽപര്യമുണ്ടായിരുന്ന സുനിൽ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാൽ കല്ല് ചുമന്നും കൂലിപ്പണിക്ക് പോയുമായിരുന്നു പഠനം പൂർത്തിയാക്കിയത്. ജോലി ലഭിച്ച ശേഷവും കൂട്ടുകാരെയും നാട്ടുകാരെയും മറക്കാതെ അവധി ദിവസങ്ങളിൽ ഇവർക്ക് ഒപ്പം തന്നെയായിരുന്നു.
അതേ സമയം സുനിലിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. മറ്റു രോഗങ്ങളുമുണ്ടായിരുന്നില്ല. പനിയും ശ്വാസതടസ്സവും മൂലം 13നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിനെ നില വഷളായതോടെ പിറ്റേന്ന് പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. 16നു രോഗം സ്ഥിരീകരിച്ചു. പടിയൂർ ബ്ലാത്തൂർ കിട്ടാരൻപറമ്പത്ത് കുഞ്ഞിരാമനും സുലോചനയുമാണു മാതാപിതാക്കൾ.