അടൂർ: അഞ്ചൽ ഉത്ര വധക്കേസിൽ ഉത്രയുടെ പിതാവും സഹോദരനും പോലീസിലേക്ക് എത്തുന്നത് തന്നെ അയൽവാസിയും പൊതുപ്രവർത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ. ഇയാൾക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. ഇതിലൂടെയാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്.
അതേസമയം ഉത്രയുടെ വസ്ത്രത്തിൽ പാമ്ബിന്റെ ശരീരാവശിഷ്ടങ്ങളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്. സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോൾ വീട്ടുകാർക്കോ ബന്ധുക്കൾക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല.
എന്നാൽ അയൽവാസിയും പൊതുപ്രവർത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടൽ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചൽ പോലീസിൽ ആദ്യം അറിയിക്കാൻ പിതാവ് വിജയസേനനും സഹോദരൻ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു.
തന്റെ സംശയങ്ങൾ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു. വേണുവിന്റെ സംശയങ്ങൾ വന്നതോടെ ഉത്രയുടെ വീട്ടുകാർക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകൾ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കൾ മൊഴിനൽകിയത്.
ഉത്രയുടെ സംസ്കാര ചടങ്ങിനിടെ ഭർത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി.
തുടർച്ചയായുള്ള പാമ്പുകടികൾ, നിരന്തരമായുള്ള പണം ആവശ്യപ്പെടൽ എന്നിവയെല്ലാം ചേർത്തപ്പോൾ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടർന്ന് സംശയങ്ങൾ ഉത്രയുടെ രക്ഷാകർത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.
മുൻ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ഉത്രയുടെ രക്ഷിതാക്കൾക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നൽകുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറൽ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോൾ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് അങ്ങനെ അതി ക്രൂരമായ വധക്കേസായി മാറിയിരിക്കുന്നത്.