തിരുവനന്തപുരം: തിരുവിതാംകൂറിലെ രാജഭരണകാലത്ത് ഈ ജനതയിലെ 85 ശതമാനം പേരെയും മനുഷ്യരായി പോലും കണ്ടിരുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. കേരള മോഡലിന് ആദ്യം തുടക്കം കുറിച്ചത് തിരുവിതാകൂർ മഹാരാജാവാണെന്ന എകെ ആന്റണിയുടെ വാദത്തിന് മറുപടിയുമായി എത്തിയതായിരുന്നു വിഎസ് അച്യുതാനന്ദൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിഎസിന്റെ മരുപടി.
ഇരുമുന്നണികളും അവർ നടത്തിയിരുന്ന ചെയ്തികളുടെ നേട്ടം എന്നാണ് ആദ്യം പറഞ്ഞിരുന്നത്. കോൺഗ്രസ് 30-40 വർഷമായി ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ പോലും ദയനീയാവസ്ഥയായപ്പോൾ കേരള വികസനത്തിന് ഇപ്പോൾ പഴയ രാജഭരണത്തെ കൂട്ടു പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യം കൊണ്ടു മാത്രമാണോ ഇത്രയും നാൾ കേരളം മഹാമാരിയെ തടുത്തതെന്നും വിഎസ് ചോദിച്ചു.
പഴയ തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ജില്ലകളുടെ കൊവിഡ് പ്രതിരോധ വിജയത്തിന്റെ ക്രഡിറ്റ് പഴയ നാടുവാഴികൾക്ക് കൊടുത്ത സ്ഥിതിക്ക് പഴയ കൊച്ചിയുടെയും ബ്രിട്ടീഷ് മലബാർ ജില്ലയുടെയും മൈസൂരിന്റെയും ഭാഗമായി നിന്നിരുന്ന കാസർഗോഡിന്റെയും അവകാശം ഉന്നയിക്കില്ല എന്നു കരുതുന്നു എന്നും വിഎസ് പറഞ്ഞു.
ക്രഡിറ്റ് ഏറ്റെടുക്കേണ്ടവർ എടുക്കട്ടെ ഇടതു സർക്കാർ മകിച്ച പ്രവർത്തനം നടത്തി മുന്നേറട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണെന്നും വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണെന്നുമായിരുന്നു എ കെ ആന്റ്ണി അഴിമുഖ്ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നും ആന്റണി പറഞ്ഞിരുന്നു.
വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
പഴയ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന ഇപ്പോഴത്തെ ജില്ലകളിൽ കോവിഡ് പ്രധിരോധ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങൾ പഴയ നാട്ടുവാഴികൾക്കു കൊടുത്ത സ്ഥിതിക്ക് പഴയ കൊച്ചിയുടെയും ബ്രിട്ടീഷ് മലബാർ ജില്ലയുടെയും മൈസൂരിന്റെ ഭാഗമായി നിന്നിരുന്ന കാസരഗോടിന്റെ അവകാശം ഉന്നയിക്കില്ല എന്ന് കരുതുന്നു. ഇരുമുന്നണികളും അവർ ഭരിക്കുമ്പോൾ നടത്തിയ ചെയ്തികളുടെ നേട്ടം എന്ന് ആണ് ആദ്യം പറഞ്ഞിരുന്നത്. കോൺഗ്രസ് ഭരിച്ചിരുന്ന അതും മുപ്പതും നാല്പതും കൊല്ലം ഭരിച്ചിരുന്ന സ്റ്റേറ്റിൽ പോലും ദയനീയ അവസ്ഥ എന്നായപ്പോൾ പഴയ രാജ കുടുംബത്തെ കൂട്ട് പിടിച്ചു.
പഴയ രാജ ഭരണകാലത്തു ഈ ജനതയിലെ 85 % വരുന്നവരെ മനുഷ്യർ ആയി പോലും കണ്ടിരുന്നില്ല എന്നത് വേറെ കാര്യം അപ്പൊ അടിസ്ഥാന സൗകര്യം കൊണ്ട് മാത്രമാണോ ഇത്രയും നാൾ കേരളം ഈ മഹാമാരിയെ തടഞ്ഞത് ? മെഡിക്കൽ കോളേജ് പൂർണ മായി തുടങ്ങാതിരുന്ന പത്തനംതിട്ട കാസറഗോഡ് ജില്ലകളിൽ നമ്മൾ നേടിയത് അഭിമാനകരമായ നേട്ടം ആണ്. പ്രേത്യേകിച്ചു കാസറഗോട്ട്. വ്യക്തമായ പ്ലാനിംഗ് അത് നടപ്പാക്കിയ രീതി ജനങ്ങളെ സഹകരിപിച്ച രീതി അവരുടെ പങ്കാളിത്തം WHO നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഉള്ള വിജയം(കോൺടാക്ട് ട്രേസിങ്/റൂട്ട് മാപ് ) ലോക് ഡൗൺ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം transparency ഒക്കെ കേരളത്തെ മികച്ച രീതിയിൽ സഹായിച്ചിട്ടുണ്ട് ക്രെഡിറ്റ് എടുക്കേണ്ടവർ എടുക്കട്ടേ ഇടതു സർക്കാർ മികച്ച പ്രവർത്തനം നടത്തി മുന്നേറട്ടെ